ബോളിവുഡ് താരം ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ ബജ്‌രംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. 'ലവ് ജിഹാദ്' ആരോപിച്ച പ്രവർത്തകർ നടന്റെ കോലം കത്തിച്ചു.
ബോളിവുഡ് താരം ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ നടനെതിരെ പ്രതിഷേധവുമായി ബജ്‌രംഗ് ദൾ പ്രവർത്തകർ. 'ആമിർ ഖാൻ മുർദാബാദ്, ആമിർ ഖാൻ ജിഹാദി ഭാരതം വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ നടന്റെ കോലം കത്തിച്ചു. ആമിർ 'ലവ് ജിഹാദ്' നടത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ബജ്‌രംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചത്, ആമിർ ഖാൻ നിരന്തരമായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു മതത്തെ അപമാനിക്കുകയാണ് എന്നാണ്. ഹിന്ദുക്കളെ നടൻ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ ഇവിടെ നിയമ വ്യവസ്ഥ ഇല്ലേയെന്നും മനോജ് സോണി ചോദിച്ചു.
ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിട്ടും മക്കൾക്കെല്ലാം മുസ്ലീം പേരുകളാണ് ആമിർ നൽകുന്നതെന്നാണ് മറ്റൊരു ആരോപണം. ഇത്തരം പ്രവൃത്തികൾ ഉടൻ നിർത്തിയില്ലെങ്കിൽ നടനെ പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി- "ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ശേഷം കുട്ടികൾക്ക് തൈമൂർ, അഫ്രോസ്, സൽമാൻ എന്നിങ്ങനെ പേരിടുന്നത് എവിടുത്തെ നിയമമാണ്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുസ്ലീം സ്ത്രീകളോട് പ്രണയം തോന്നാത്തത്? എന്തുകൊണ്ടാണ് അദ്ദേഹം ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്?" എന്നെല്ലാമാണ് ബജ്‍രംഗ ദൾ പ്രവർത്തകരുടെ ചോദ്യം. നടൻ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും നിയമങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയിലാണ് പെരുമാറുന്നതെന്നും മനോജ് സോണി ആരോപിച്ചു.
ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ആമിറിനെതിരെ ബംജ്‍രംഗ ദൾ പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ തമിഴ് - ഐറിഷ് പശ്ചാത്തലമുള്ള ഗൗരി സ്പ്രാറ്റ് ക്രിസ്ത്യൻ വിശ്വാസമാണ് പിന്തുടരുന്നതെന്നാണ് റിപ്പോർട്ട്. റീന ദത്ത, കിരൺ റാവു എന്നിവരാണ് ആമിറിന്‍റെ മുൻ ഭാര്യമാർ.
