അപകടമേഖലയായി തുമ്പോളി; രണ്ടു വര്‍ഷത്തിനിടെ ഒരേസ്ഥലത്ത് മരിച്ച് ആറോളം പേര്‍

By Web DeskFirst Published Jan 24, 2018, 10:47 PM IST
Highlights

ആലപ്പുഴ: ദേശീയപാതയില്‍ തുമ്പോളി ജംഗ്ഷന് വടക്ക് ഭാഗം അപകടമേഖലയെന്നത് യാത്രക്കാരേയും പ്രദേശവാസികളേയും ഒരുപോലെ ഭീതിയാലാക്കുന്നു. ഇന്ന് രാവിലെയും കാൽനടയാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു. അപകടമരണങ്ങളുടെ പരമ്പര പ്രദേശവാസികള്‍ക്ക് ഞെട്ടലുണ്ടാക്കുകയാണ്. നാലുവര്‍ഷം മുമ്പ് സ്പിരിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ കഞ്ഞിപ്പാടം സ്വദേശി മനു ഇവിടെ മരണമടഞ്ഞത്. 

ഇതേ സ്ഥലത്താണ് ഇന്നും അപകടത്തില്‍ ഒരാള്‍ മരിച്ചത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍  പൂങ്കാവ് കുരിശുപറമ്പില്‍ റോയി,  പൂന്തോപ്പ് സെന്റ് മേരീസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഗൗരി എന്നിവരും വാഹനമിടിച്ച് മരിച്ചു. സ്‌ക്കൂളിലെ അധ്യാപികയായ അമ്മ അമ്പിളിയോടൊപ്പം ഇരുചക്രവാഹനത്തില്‍ വരുമ്പോഴാണ് വാഹനമിടിച്ച്  ഗൗരി മരണമടഞ്ഞത്. രണ്ട് മാസം മുമ്പ് ലോഡിംഗ് തൊഴിലാളിയായ അന്‍സാരിയും ഇതേ സ്ഥലത്ത് മരണമടഞ്ഞു. ഒരുമാസം മുമ്പ് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ കല്ലട ബസിടിച്ച് കലവൂര്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ സമീപത്തെ പള്ളിയിലേയ്ക്ക് പോകുമ്പോള്‍ കാറിടിച്ച്  ആനിയമ്മ(73) മരിച്ചത്. ഇതിന് മുമ്പും നിരവധിപ്പേര്‍ അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളിലായി അപകടങ്ങള്‍ ഏറുന്നുണ്ടെങ്കിലും ഒരുസ്ഥലത്ത് തന്നെ ഇത്രയേറെ മരണങ്ങള്‍ സംഭവിക്കുന്നതാണ് നാട്ടുകാരേയും യാത്രക്കാരേയും ഭീതിയിലാക്കുന്നത്. അപകടമരണങ്ങള്‍ ഇത്രയേറെയുണ്ടായിട്ടും  അധികൃതര്‍ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

click me!