
തിരുവനന്തപുരം: സംസ്ഥാനത്തെ വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമന പട്ടികയിൽ അനർഹരെ തിരുകി കയറ്റിയെന്ന ആക്ഷേപം ശക്തം. രാഷ്ട്രീയ താല്പര്യത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ അംഗങ്ങളെ തെരഞ്ഞെടുത്താൽ വിവരാവകാശ നിയമം തന്നെ അട്ടിമറിക്കപ്പെടുമെന്നാണ് ആരോപണം. കമ്മീഷണർക്ക് പുറമെയുള്ള അഞ്ച് അംഗങ്ങളുടെ നിയമനത്തിന് കൃത്യമായ മാനദണ്ഡമില്ലാത്തതാണ് രാഷ്ട്രീയ നിയമനങ്ങൾക്ക് കാരണം.
ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, മാനേജ്മെന്‍റ്, മാധ്യമപ്രവർത്തനം, ഭരണനിർവ്വഹണത്തിലെ അറിവും അനുഭവ ജ്ഞാനവും. എന്നാൽ വിവരാവകാശ കമ്മീഷൻ അംഗങ്ങൾക്ക് വേണ്ട ഈ യോഗ്യതപ്രകാരം 192 പേരുടെ പട്ടികയിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്ത അഞ്ച് പേർ രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നാണ് ആരോപണം.
വിഎസ് അച്യുതാനനന്ദന്‍റെ പ്രസ് സെക്രട്ടറി, കൈരളി ചാനൽ മുൻ ഡയറക്ടർ, ഇടത് സർവ്വീസ് സംഘടനാ നേതാക്കൾ എന്നിവർ ഉൾപ്പെടുന്നതാണ് അഞ്ചംഗ പട്ടിക. രാഷ്ട്രീയ നിയമനങ്ങൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും സർക്കാർ കാറ്റിൽപ്പറത്തി. അഞ്ച് തസ്തികയിലേക്കും മൂന്ന് പേരെ വീതം തെരഞ്ഞെടുത്ത് 15 ശുപാർശകളാണ് കമ്മിറ്റി പരിശോധിക്കേണ്ടിയിരുന്നത്.
കഴിഞ്ഞ സർക്കാരിന്‍റെ നിയമനങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സർക്കാരാണ് ഇപ്പോൾ മലക്കം മറിയുന്നത്. യുഡിഎഫ് സർക്കാർ സമർപ്പിച്ച പട്ടിക യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ റദ്ദാക്കിയിരുന്നു. രണ്ട് വർഷമായി നിയമനം നടക്കാത്തതിനാൽ 15,000 അധികം കേസുകളാണ് വിവരാവകാശ കമ്മീഷൻ പരിഗണിക്കാനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam