
വാഷിംഗ്ടൺ പോസ്റ്റിലെ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ തിരോധാനത്തിന് പിന്നിൽ ഒറ്റപ്പെട്ട കൊലയാളികളാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനിടെ സൗദി കോൺസുലേറ്റിൽ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് തുർക്കി. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായി സൗദി അറേബ്യ അറിയിച്ചു.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഡോണൾഡ് ട്രംപ് തന്റെ അഭിപ്രായം അറിയിച്ചത്. ഖഷോഗിക്ക് എന്ത് സംഭവിച്ചു എന്നറിയില്ലെന്ന് സൽമാൻ രാജകുമാരൻ തറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഖഷോഗി സംഭവത്തിന് പിന്നിൽ ഒറ്റപ്പെട്ട കൊലയാളികളാകാമെന്നാണ് ട്രംപിന്റെ വാദം. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉടൻ സൗദിയിലേക്ക് പോകുമെന്നും സൽമാൻ രാജകുമാരനുമായി ഖഷോഗി വിഷയം ചർച്ചചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
ഖഷോഗിയുടെ തിരോധാനത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് സൗദി സർക്കാർ. സൗദി കോൺസുലേറ്റിൽ സംയുക്ത പരിശോധന നടത്താനൊരുങ്ങുകയാണ് സൗദിയും തുർക്കിയും. വിവാഹരേഖകൾ ശരിയാക്കാൻ കോൺസുലേറ്റിലെത്തിയ ഖഷോഗി അന്നുതന്നെ കോൺസുലേറ്റ് വിട്ടുവെന്നാണ് സൗദിയുടെ വാദം.
പക്ഷേ പുറത്തു കാത്ത് നിന്ന പ്രതിശ്രുത വധു ഹാറ്റിസ് അത് നിഷേധിക്കുന്നു. സൗദി സർക്കാരിന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗിയെ സൗദിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കൊലപ്പെടുത്തി എന്നാണ് നിഗമനം. കൊലപ്പെടുത്തിയതിന്റെ തെളിവുകൾ തുർക്കി അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. പക്ഷേ എല്ലാം നിഷേധിക്കുന്ന സൗദിയുടെ നിലപാടിനെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam