നാറ്റോ മാതൃകയിൽ സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒരു സൈനിക സഖ്യത്തിനായി ചർച്ചകൾ നടത്തുന്നു. ഈ ഉടമ്പടി പ്രകാരം സൗദി സാമ്പത്തിക സഹായവും, പാകിസ്ഥാൻ ആണവ പ്രതിരോധവും, തുർക്കി സൈനിക സാങ്കേതികവിദ്യയും നൽകും. 

ദില്ലി: യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ മാതൃകയില്‍ സഖ്യരൂപീകരണക്കിമ് സൗദി അറേബ്യ-പാകിസ്ഥാൻ-തുര്‍ക്കി രാജ്യങ്ങള്‍ ചര്‍ച്ച നടത്തുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട്. നിലവിലെ സൗദി അറേബ്യ-പാകിസ്ഥാൻ സുരക്ഷാ സഖ്യത്തിന്‍റെ ഭാഗമാകാൻ തുർക്കി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിർദ്ദിഷ്ട ഉടമ്പടി, നാറ്റോയുടെ ആർട്ടിക്കിൾ അഞ്ചിന് സമാനമായി, ഒരു അംഗ രാജ്യത്തിനെതിരെയുള്ള ഏതെങ്കിലും ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് പ്രസ്താവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

സൗദിയും പാകിസ്ഥാനും തമ്മിൽ ആദ്യം ഒപ്പുവച്ച കരാർ ഇപ്പോൾ തുര്‍ക്കിയെ ഉള്‍പ്പെടുത്തി കാര്യമായി പരിഗണിക്കുന്നു. സൗദി അറേബ്യ സാമ്പത്തിക പിന്തുണയും പാകിസ്ഥാൻ ആണവ പ്രതിരോധവും തുര്‍ക്കി മിസൈല്‍ അടക്കമുള്ള സൈനിക സഹായവും സംഭാവന ചെയ്യും തുർക്കി സൈനിക വൈദഗ്ധ്യവും തദ്ദേശീയ പ്രതിരോധ വ്യവസായവും ഉള്‍പ്പെടുത്തുമെന്ന് അങ്കാറ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ടെപാവ് (TEPAV) ലെ തന്ത്രജ്ഞനായ നിഹാത് അലി ഓസ്‌കാൻ പറഞ്ഞു.

മേഖലയിൽ സ്വന്തം താൽപ്പര്യങ്ങൾക്കും ഇസ്രായേലിനും മുൻഗണന നൽകുന്നതിനാൽ, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയുന്നതിനുള്ള പുതിയ സംവിധാനങ്ങൾ വികസിപ്പിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണെന്നും ഓസ്കാൻ പറഞ്ഞു. ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവയിലുടനീളം സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും തന്ത്രപരമായ താൽപ്പര്യങ്ങളുമായി തുർക്കിയുടെ താൽപ്പര്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിപുലീകരിച്ച സഖ്യം ചുവടുവയ്പ്പാണെന്ന് വിദഗ്ധര്‍ പറയുന്നു. 

മൂന്ന് രാജ്യങ്ങളും ഇതിനകം തന്നെ കൂടുതൽ അടുത്ത ഏകോപനം ആരംഭിച്ചിട്ടുണ്ടെന്നും ഈ ആഴ്ച ആദ്യം അങ്കാറയിൽ അവരുടെ ആദ്യത്തെ നാവിക യോഗം നടത്തിയെന്നും പറയുന്നു. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ ദീർഘകാല അംഗമാണ് തുർക്കി. സൗദി അറേബ്യയും തുർക്കിയും ഷിയാ ഭൂരിപക്ഷ ഇറാനെക്കുറിച്ച് ആശങ്കകൾ പങ്കിടുകയും സൈനിക നടപടിയെ പിന്തുണക്കുകയും ചെയ്യുന്നു. സുന്നി നേതൃത്വത്തിലുള്ള സിറിയയെ പിന്തുണയ്ക്കുന്നതിലും പലസ്തീൻ രാഷ്ട്രത്തെ വാദിക്കുന്നതിലും ഇരുരാജ്യങ്ങളും യോജിപ്പിലാണ്. 

അതേസമയം, പാകിസ്ഥാനുമായുള്ള തുർക്കിയുടെ പ്രതിരോധ ബന്ധവും ശക്തിപ്പെടുത്തി. പാകിസ്ഥാൻ നാവികസേനയ്ക്കായി അങ്കാറ കോർവെറ്റ് യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നു. പാകിസ്ഥാന്റെ ഡസൻ കണക്കിന് എഫ് -16 യുദ്ധവിമാനങ്ങൾ തുര്‍ക്കി നവീകരിച്ചു. സൗദിയുമായി പാകിസ്ഥാന്‍ ഡ്രോൺ സാങ്കേതികവിദ്യ പങ്കിടുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ഈ ത്രികക്ഷി പ്രതിരോധ ചർച്ചകൾ എന്നത് ശ്രദ്ധേയം. ഓപ്പറേഷൻ സിന്ദൂറില്‍ തുർക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. അതുകൊണ്ട് നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നു.