
മുംബൈ: തൊഴിലിടങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് പല രാജ്യങ്ങളിലും നിരന്തര സംവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരേ സമയം വീട്ടിലും തൊഴിലിടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഓരോ സ്ത്രീകളും. ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രമിങ്ങനെ: മൂന്ന് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഒരേ ട്രാക്കിൽ ഓടാൻ തയ്യാറായി നിൽക്കുന്നു. ഭംഗിയായി, എക്സിക്യൂട്ടീവ് ലുക്കിൽ വസ്ത്രധാരണം ചെയ്തിട്ടുണ്ട് ഇവരെല്ലാം. എന്നാൽ ഈ ട്രാക്കിനൊരു പ്രത്യേകതയുണ്ട്. പുരുഷൻമാർക്ക് മുന്നോട്ട് ഓടിയെത്താനുള്ള ഒരു പ്രതിസന്ധിയും ഈ ട്രാക്കിലില്ല. എന്നാൽ സ്ത്രീകളുടെ ട്രാക്ക് അങ്ങനെയല്ല. ഒരു വീട്ടിൽ ദൈനംദിനം എന്തൊക്കെ വീട്ടുപകരണങ്ങളുണ്ടോ അതെല്ലാം സ്ത്രീകളുടെ ട്രാക്കിലുണ്ട്. ഫ്രിഡ്ജും വാഷിംഗ് മെഷീനും അയൺ ബോക്സും അലക്കിയ തുണികളും മറികടന്നു വേണം ഇവർക്ക് ഓടാൻ. ഓഫീസ് ജോലി മാത്രമല്ല, വീട്ടുജോലിയുടെയും കടമ്പകൾ ഓടിക്കടന്നാണ് ഈ സ്ത്രീകളൊക്കെ ഓരോ ദിവസവും ഓടിത്തീർക്കുന്നതെന്ന് പ്രതീകാത്മകമായി പറയുന്നുണ്ട് ഈ ചിത്രം.
തന്റെ പേരക്കുട്ടിയെ നോക്കാൻ ഒരു ആയയെ ഏർപ്പെടുത്തിയെന്ന് കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ഈ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ''കഴിഞ്ഞ ഒരാഴ്ചയായി ഞാൻ എന്റെ പേരക്കുട്ടിയെ നോക്കാൻ സഹായിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു. ഉദ്യോഗസ്ഥകളായ എല്ലാ വീട്ടമ്മമാർക്കും എന്റെ ആദരം. ഒരേ ജോലി ചെയ്യുന്ന തങ്ങളുടെ പങ്കാളികളേക്കാൾ ഇരട്ടി കഠിനാധ്വാനം ചെയ്താണ് ഓരോ സ്ത്രീയും വിജയത്തിലെത്തുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു.'' സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് ഈ ട്വീറ്റ് വൈറലായത്. സ്ത്രീകളുടെ സംഭാവനകളും കഠിനാധ്വാനവും തിരിച്ചറിഞ്ഞതിൽ മഹീന്ദ്രയെ പ്രശംസിച്ച് നിരവധി പേരാണ് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഒരു സ്ത്രീയുടെ ഒരു ദിവസത്തെ ജീവിതത്തെക്കുറിച്ച് ഒരാളെങ്കിലും മനസ്സിലാക്കിയാൽ അത്രയും നല്ലത്' എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam