
ദില്ലി: മോദിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്‍റെ അടുപ്പത്തിന്‍റെ ആദ്യ പരീക്ഷണ വേദിയാണ് അവിശ്വാസപ്രമേയം. മോദിവിരുദ്ധ ചേരി ദുര്‍ബലമെന്ന് സ്ഥാപിക്കാനാണ് ബിജെപി ശ്രമം. നരേന്ദ്രമോദിയും വിരുദ്ധരും. ലോക്സഭാ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേക്ക് മാറുന്പോള്‍ ദേശീയ രാഷ്ട്രീയം ഇങ്ങനെ മാറുന്നു. ഈ ചേരി തിരിവാണ് ബിജെപിയും ആശിക്കുന്നത്. 2014 ലേതു പോലെ ഇത്തവണയും മോദി ഫാക്ടര്‍ കൂടുതൽ നിര്‍ണായകമാകുമെന്ന കണക്കു കൂട്ടലാണ് കാരണം.
കരുത്തനായ നേതാവും ശക്തമായ സര്‍ക്കാരുമാണ് നിലവിലെ വെല്ലുവിളികളെ നേരിടാനാവശ്യം എന്ന പ്രചാരണം ബിജെപി തുടങ്ങിക്കഴിഞ്ഞു. വിരുദ്ധാശയങ്ങളുള്ള പാര്‍ട്ടികള്‍ ചേരുന്ന മുന്നണി എളുപ്പം തല്ലിപ്പിരിയുമെന്ന മുന്നറിയിപ്പും. അതേ സമയം മോദിയുടെ രണ്ടാം വരവ് ഒഴിവാക്കാൻ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ മനസു കാണിക്കുന്നു. പക്ഷേ മോദി വിരുദ്ധ ചേരിയുടെ നേതാവ് രാഹുൽ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടണമെന്നാണ് പാര്‍ട്ടിയുടെ താല്‍പര്യം. പക്ഷേ അതേപടി ഇതു സ്വീകരിക്കാൻ പ്രതിപക്ഷ ചേരിയിലെ എല്ലാവരും തയ്യാറാകുന്നില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള മായാവതിയുടെ മോഹം പാര്‍ട്ടി നേതാവ് വഴി പുറത്തുവന്നു. യു.പിയിൽ എസ്.പി -ബി.എസ്.പി സഖ്യത്തിന് ധാരണയുണ്ടെങ്കിലും കോണ്‍ഗ്രസിന് കൂടുതൽ സീറ്റ് വിട്ടു കൊടുക്കാൻ ഒരുക്കമല്ല. പ്രാദേശിക പാര്‍ട്ടികളുടെ വികാരം പ്രധാനമായിരിക്കുമെന്ന് മമതാ ബാനര്‍ജി പറയുന്നു. മമതയുമായുള്ള സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിൽ രണ്ടഭിപ്രായം. എൻഡിഎ വിട്ടെങ്കിലും ടിഡിപിക്ക് സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസുമായി കൈകമോര്‍ക്കാനാവില്ല.
അര്‍ജെഡി ഉടക്കിട്ടതോടെ മഹാ സഖ്യത്തിലേയ്ക്ക് നിതീഷ് കുമാര്‍ വരുന്നില്ല. ബിജെപിയുമായി പിണങ്ങി നിന്ന ശിവസേന അവിശ്വാസ പ്രമേയത്തിൽ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം മലക്കം മറിഞ്ഞത് മാത്രമാണ് ബിജെിക്കുള്ള ആശങ്ക. മോദി വിരുദ്ധ ക്യാന്പിന്‍റെ ഐക്യം എത്രത്തോളമെന്ന് സൂചന അവിശ്വാസ പ്രമേയ ചര്‍ച്ച നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam