രാഷ്ട്രീയ സംഘര്‍ഷം; കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് കേരളത്തില്‍

By Web DeskFirst Published Aug 6, 2017, 12:47 AM IST
Highlights

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ദേശീയതലത്തില്‍ കൂടുതല്‍ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായി  കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍  കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. അതേ സമയം തലസ്ഥാന ജില്ലയില്‍ ബിജെപി അക്രമത്തില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ അണിനിരത്തി രാജ്ഭവന് മുന്നില്‍ സിപിഎം സത്യഗ്രഹം സംഘടിപ്പിക്കും. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി സമാധാന യോഗവും ഇന്നാണ്.

ഒരുവശത്ത് സമാധാനനീക്കങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് സംഘര്‍ഷം സിപിഎമ്മും ബിജെപിയും പ്രചാരണ ആയാധുമാക്കുന്നത്. പാര്‍ലമെറില്‍ വരെ ഉന്നയിച്ച് ദേശീയ തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ അക്രമങ്ങള്‍ ആയുധമാക്കുകയാണ് ബിജെപി.   സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട്  രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പോലും ആലോചിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടുകഴിഞ്ഞു.  ഈ പശ്ചാത്തലത്തിലാണ് അരുണ്‍ ജയ്റ്റലിയുടെ വരവ്. 

കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്ശിക്കുന്നതിനൊപ്പം സംഘര്‍ഷങ്ങളില്‍ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെയും ജറ്റ്‌ലി കാണും. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍.എസ്.എസ് ആവശ്യത്തോടുള്ള  ജയ്റ്റലിയുടെ പ്രതികരണമാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബിജെപിയുടെ നീക്കത്തിന് തടയിട്ടാണ് സിപിഎമ്മിന്റെ രാജ്ഭവന്‍ സത്യാഗ്രഹം. തലസ്ഥാനത്ത് ബിജെപിയുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുയെ ബന്ധുക്കളെയും പരിക്കേറ്റവരെയും  അണിനിരത്തിയാണ് സമരം. 

തങ്ങളുടെ പരാതിയും കേന്ദ്രമന്ത്രി കേള്‍ക്കണമെന്നാണ് ആവശ്യം. എല്‍ഡിഎഫ് കണ്‍വീനര്‍ സമരം ഉദ്ഘാടനം ചെയ്യും. ഇതിനിടെ സമാധാനശ്രമങ്ങളുമായി മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം വൈകീട്ടാണ്. സി.പി.എം ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍വകക്ഷി യോഗം ചേരുന്നത്. സമാധാനം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് യോഗത്തിലുണ്ടാകും.
 

click me!