
കുറ്റ്യാടി: ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭർത്താവ് ജൂലിയസ് നികിതാസിനും നേരെ വീണ്ടും ആക്രമണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്. നേരത്തെ അമ്പലക്കുളങ്ങരയില്‍ വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരെയും വീണ്ടും ഒരു സംഘമാളുകൾ ആക്രമിച്ചത്.
ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ചെയ്ത കാറിന് നേരെ കല്ലേറുണ്ടായി. അനുഗമിച്ച ജീപ്പിലുണ്ടായിരുന്നവരെ അക്രമികള്‍ കയ്യേറ്റം ചെയ്തു. പൊലീസ് അകമ്പടിയിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെങ്കിലും അക്രമികളെ തടയാനായില്ല.
"
നേരത്തെ പാലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്‍റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോകുംവഴിയാണ് ഇരുവരും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാറിനുമുന്നിൽ ചാടിവീണ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.
കാറിന്‍റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു മർദ്ദനം. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. ജൂലിയസിന് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്. ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഒരു പ്രകോപനവും ഇല്ലാതെ, കാർ തടഞ്ഞുനിർത്തിയപാടെ അക്രമിസംഘം മർദ്ദനം തുടങ്ങുകയായിരുന്നുവെന്ന് സാനിയോ പറഞ്ഞു. സാനിയോയുടെ പ്രതികരണം കാണുക:
കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മകനും മരുമകൾക്കുമെതിരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകളാണ് ആക്രമിച്ചതെന്ന് ജൂലിയസ് നികിതാസിന്‍റെ ജ്യേഷ്ഠൻ വ്യക്തമാക്കി. ആക്രമിച്ചവരുടെ വീഡിയോകളും ഫോട്ടോയുമുണ്ട്. അവ പൊലീസിന് കൈമാറുമെന്നും സാനിയോ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam