
ലോസ് ഏഞ്ചല്‍സ്: സ്ത്രീകളെ മയക്കുമരുന്നു നല്‍കി ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്‍ജന്‍ 38 കാരനായ ഗ്രാന്‍റ് വില്യം റോബിഷോയും 31 കാരിയായ കാമുകി സെറിസ്സാ ലോറാ റിലേയുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ മയക്ക് മരുന്ന് ഉപയോഗം, രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചൂ എന്നീ കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ അന്വേഷണം നേരിടുന്ന വേളയില്‍ നൂറോളം പേരാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയത്.
കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നടത്തിയ പ്രസ്‍കോണ്‍ഫറന്‍സിന് ശേഷം നിരവധി പേര്‍ പരാതിയുമായെത്തി. ഈ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് ഓറഞ്ച് കൗണ്ടി പ്രോസിക്യൂട്ടര്‍സ് വക്താവ് മിഷേല്‍ വാന്‍ ഡെര്‍ ലിന്‍ഡന്‍ പറഞ്ഞു. ആളുകള്‍ അവര്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയായ എഎഫ്‍പിയെ അറിയിച്ചു. പീഡനം, മയക്കുമരുന്ന് - ആയുധം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
റോബിന്‍ഷോയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളുടെ ഫോണില്‍നിന്ന് നിരവധി സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെത്തി. ചിലരുടെ നഗ്ന വീഡിയോകള്‍, ചിലര്‍ അബോധാവസ്ഥയിലുള്ള ദൃശ്യങ്ങള്‍ പീഡനത്തിന്‍റെ വീഡിയോകള്‍ എന്നിവയാണ് കണ്ടെത്തിയത്. ബാറുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചാണ് ഇരുവരും ആളുകളെ കണ്ടെത്തിയിരുന്നതെന്നാണ് കരുതുന്നത്. ആട്ടിന്‍തോലിട്ട ചെന്നായയാണ് ഡോക്ടറെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ വിശേഷിപ്പിച്ചത്.
ലൈംഗിക പീഡനത്തിന് മുമ്പ് ഇവര്‍ക്ക് റേപ്പ് ഡ്രഗ്സ്, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ വിതരണം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസയമം തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ ഇരുവരും നിഷേധിച്ചു. സംയുക്ത വാര്‍ത്താ കുറിപ്പിലൂടെയാണ് തങ്ങള്‍ നിരപരാതികളാണെന്ന് ഇവര്‍ വ്യക്തമാക്കിയത്. കുറ്റം തെളിഞ്ഞാല്‍ റോബിഷോ 40 വര്‍ഷവും റിലേ 30 വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam