നിയമസഭാ സമ്മേളനം ഇന്നവസാനിക്കും. ശബരിമലപ്രശ്നവും വനിതാ മതിലും ഉന്നയിക്കാൻ പ്രതിപക്ഷം. എംഎൽഎമാരുടെ സത്യഗ്രഹം 11ആം ദിവസത്തിൽ. തുടർസമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് യു ഡി എഫ് യോഗം.
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല വിഷയത്തിൽ ഇന്നും സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയരും. സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിലെ എതിർപ്പും പ്രതിപക്ഷം ഉന്നയിക്കും. വനിതാ മതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ .എം കെ മുനീര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും.
അതേസമയം, സഭാ കവാടത്തില്‍ പ്രതിപക്ഷ എം എൽ എമാർ നടത്തിവന്ന സത്യഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാൻ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. ശബരിമല വിഷയത്തെ ചൊല്ലി എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്. എംഎൽഎമാരുടെ സമരം തീർക്കാൻ സ്പീക്കർ ഇടപെട്ടില്ലെന്നായിരുന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രണ്ടു ദിവസം മാത്രമാണ് സഭ നടപടികള്‍ പൂർണമായും നടന്നത്. കഴിഞ്ഞ മാസം 28നാണ് സഭ ആരംഭിച്ചത്.