
ദില്ലി: ബിജെപി സൈബര്‍ ആര്‍മിയുടെ ശില്‍പശാലയില്‍ വ്യാജ പോസ്റ്റുകള്‍ക്കെതിരെ അമിത് ഷാ. വ്യാജമായി നിര്‍മിക്കപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അമിത് ഷാ നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ കാരണമാകുമെന്നും, അതിനാല്‍ നിങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍റെ യഥാര്‍ഥ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഏറെ ശ്രദ്ധയോടെ വേണം ഓണ്‍ലൈന്‍ രംഗത്ത് പ്രചരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം ദില്ലിയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ സൈബര്‍ പോരാളികളെ കണ്ടത്. പതിനായിരത്തോളം ഫോളോവേഴ്സുള്ള മൂന്നുറുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ശില്‍പശാല സംഘടിപ്പിച്ചത്.
ഇത്തരത്തില്‍ സൈബര്‍ പോരാളികളികളെ ഗ്രുപ്പുകളാക്കി തിരിച്ച് ശില്‍പശാല സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനാണ് അമിത് ഷാ ഇതിലൂടെ ശ്രദ്ധിക്കുന്നത്. മോദി സര്‍ക്കാറിന്‍റെ നേട്ടങ്ങളുമായി മുന്‍ ഗവണ്‍മെന്‍റുകളെ താരതമ്യം ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. പാര്‍ട്ടിയുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ റീച്ച് ലഭിക്കാന്‍ ശ്രമിക്കണം. ഫേസ്ബുക്ക് ട്വിറ്റര്‍ എന്നിവയില്‍ ഫോളോവേഴ്സിനെ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ബിജെപിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ഫോട്ടോഷോപ്പ് ചിത്രം മുതല്‍, ഏറ്റവും പുതിയതായി പ്രണബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം വരെയുള്ളവയില്‍ ബിജെപി ആരോപണ വിധേയമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam