ചാത്തന്നൂരിലെ എതിർപ്പുകൾ അലിയുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിക്കാൻ അർഹതയുള്ള പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് പല മാനദണ്ഡങ്ങൾ ഉണ്ടെന്നും ജി ദേവരാജൻ പറഞ്ഞു.
കൊല്ലം: ചാത്തന്നൂരിലെ എതിർപ്പുകൾ അലിയുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിക്കാൻ അർഹതയുള്ള പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് പല മാനദണ്ഡങ്ങൾ ഉണ്ട്. മുന്നണി എന്ന നിലയിൽ ഘടക കക്ഷികളെ ഉൾക്കൊള്ളണം. കോൺഗ്രസിന്‍റെ സഹകണത്തോടെ മാത്രമേ മണ്ഡലത്തിൽ ഇറങ്ങാൻ കഴിയുവെന്ന തിരിച്ചറിവ് ഫോർവേഡ് ബ്ലോക്കിനുണ്ട്. നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം ചാത്തന്നൂരിലെ കോൺഗ്രസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേവരാജൻ പറഞ്ഞു.
കൊല്ലത്ത് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ചടയമംഗലത്തും ചാത്തന്നൂരും കോൺസിൽ അമർഷം പുകയുന്നതിനിടെയാണ് ജി ദേവരാജന്‍റെ പ്രതികരണം. ചാത്തന്നൂർ നിയമസഭാ മണ്ഡലം ഫോർവേഡ് ബ്ലോക്കിന് നൽകാനുള്ള നീക്കത്തിനെതിരെ നേതൃത്വത്തിന് പരാതി പ്രവാഹമാണ്. കോൺഗ്രസിനോ യൂത്ത് കോൺഗ്രസിനോ സീറ്റ് നൽകിയില്ലെങ്കിൽ രാജി അടക്കമുളള തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് നേതാക്കളുടെ ഭീഷണി. പഞ്ചായത്തില്‍ പോലും മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നൽകുന്നത് പരാജയം വിളിച്ചു വരുത്തുമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വിമർശനം. ചടയമംഗലത്ത് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരന് സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസിലെ കലഹം. കശുവണ്ടി കേസും പിണറായി ഭക്തനെന്ന ആക്ഷേപവുമാണ് ചന്ദ്രശേഖരനെതിരെ ഒരു വിഭാഗം ഉയർത്തുന്നത്. മണ്ഡലത്തിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.


