
ദുബൈ: ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി ബിസിനസുകാരന്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍. ചില മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാല്‍ ജയില്‍ മോചിതനായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും.
രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്‌ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാമചന്ദ്രനെ ജയിലിലടച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam