അടൂർ പ്രകാശ് എന്തോ മറയ്ക്കുന്നുണ്ട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പോറ്റിയുടെ ഫോട്ടോ എഐ നിർമിതിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

തിരുവനന്തപുരം: സോണിയാ ​ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് കൃത്യമായ മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നെന്നും പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതമാണെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയാ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ആരാണ് അപ്പോയിൻ്റ്മെന്റ് സംഘടിപ്പിച്ച് നൽകിയത് എന്നതിൽ യുഡിഎഫ് കൺവീനർക്ക് മറുപടി ഇല്ല. അദ്ദേഹം എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സ്വർണ്ണ കൊള്ളയിലെ രണ്ടു പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടത്? എന്തിനായിരുന്നു സന്ദർശനം? ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്ക് ഉണ്ടെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും സ്വർണ്ണ പാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറ‍ഞ്ഞു.