
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. മൂന്ന് കോടിയോളം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് ഫേസ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് പുറത്തുവിട്ടത്. കഴിഞ്ഞ മാസം നടന്ന ഹാക്കിങ്ങിൽ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ മാത്രമാണ് ചോർത്തപ്പെട്ടതെന്നായിരുന്നു ഫേസ്ബുക്കിന്റെ വാദം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 2.9 കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നതെന്ന് മനസിലായത്.
1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്‍ടാക്റ്റ് വിവരങ്ങളും ഹാക്ക് ചെയ്തിട്ടുണ്ട്. കോണ്‍ടാക്റ്റ് വിവരങ്ങൾ, ഫോണ്‍ നമ്പർ, ഇമെയില്‍ അഡ്രസ് തുടങ്ങി വ്യക്തികളുടെ പ്രൊഫലിലെ വിവരങ്ങൾ മുഴുവൻ ചോർത്തുന്നു. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ്‌വേഡ് വീണ്ടും നൽകാതെ തന്നെ ആളുകളുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാളിലെ കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഇതുകൂടാതെ 1.4 കോടി ആളുകളെയും ഹാക്കിങ്ങ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട യൂസർ നെയിം, ലിംഗവിവരങ്ങൾ, താമസ സ്ഥലം, സെര്‍ച്ച് ഹിസ്റ്ററി, വിദ്യാഭ്യാസ പശ്ചാത്തലം, സ്ഥലം, ജനന തീയതി, ഫോളോ ചെയ്യുന്ന ആളുകള്‍, പേജുകള്‍ തുടങ്ങിയ വിവരങ്ങളും ചോർത്തപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ വ്യാപകമായ സൈബര്‍ ആക്രമണം നടന്നുവെന്ന് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്‌സസ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ എത്തിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്‌സസ് ടോക്കനുകളെല്ലാം ഫെയ്‌സ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ഫെയ്‌സ്ബുക്ക് ലോഗിന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തിട്ടുള്ള മറ്റ് സേവനങ്ങളിലേക്കും ആക്‌സസ് ടോക്കന്‍ മുഖേന ഹാക്കര്‍മാര്‍ക്ക് കടന്നുകയറാം.ആരാണ് ഈ ഹാക്കിങിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവം അന്വേഷണഘട്ടത്തിലാണെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പറയുന്നു. ഇപ്പോഴുണ്ടായ സുരക്ഷാ വീഴ്ച ഫേസ്ബുക്ക് അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്‌സസ് ടോക്കനുകള്‍ ഫെയ്‌സ്ബുക്ക് പിന്‍വലിച്ചപ്പോഴാണ് പലര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ടായത്. ഹാക്കിങ് ബാധിച്ച ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനായി അക്കാര്യം അറിയിക്കുന്നുണ്ട്. അതേസമയം അക്കൗണ്ട് ഉടമകളുടെ പാസ് വേഡ് ചോര്‍ന്നിട്ടില്ല.
ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേയും, കമ്പനിയുടെ സി.ഒ.ഒ. ഷെറില്‍ സാന്‍റ് ബെര്‍ഗിന്റേയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട അഞ്ച് കോടി അക്കൗണ്ടുകള്‍ക്കൊപ്പം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.സംഭവത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഹാക്കര്‍മാരെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ നിര്‍ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam