
തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തി കൈമാറി. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചു. തുടര്‍ന്ന് അനന്തപുരിയിലെ തെരുവ് വീഥികളില്‍ ആയിരക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്കും തീപകര്‍ന്നു. അക്ഷാരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരം ഇപ്പോള്‍ ഒരു യാഗശാലയായി മാറിയിരിക്കുകയാണ്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ അടക്കം ഒട്ടേറെ പ്രമുഖര്‍ പൊങ്കല അര്‍പ്പിക്കാന്‍ ഇത്തവണയും ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. ഭക്തരില്‍ പലരും ഇന്നലെ മുതല്‍ തന്നെ ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തി സ്ഥലം പിടിച്ചവരാണ്. ഉച്ചയ്ക്ക് ശേഷം 2.15നാണ് ഇത്തവണത്തെ പൊങ്കാല നിവേദ്യം.
ക്ഷേത്ര ഭരണസമിതിയും നഗരസഭയും വിവിധ സര്‍ക്കാര്‍വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാലയാണ് ഇത്തവണ. കെ.എസ്.ആര്‍.ടി.സിയും റെയില്‍വെ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഭക്തര്‍ക്ക് മികച്ച സേവനം ചെയ്യുന്ന മൂന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ കമാന്റാകളെ അടക്കം നിരത്തിയുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 200 പിങ്ക് വളന്റിയര്‍മാര്‍ രംഗത്തുണ്ട്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam