ദില്ലി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാകള്‍ ഈമാസം 30ന് നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ലക്‌നൗ സിബിഐ കോടതി ആവശ്യപ്പെട്ടു. കേസില്‍ നാളെ അദ്വാനി ഉള്‍പ്പടെയുള്ളവരര്‍ക്കെതിരെ കോടതി കുറ്റം ചുമത്തും. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് ബാബറി കേസിലെ വിചാരണ ലക്‌നൗ കോടതിയില്‍ തുടങ്ങിയത്.
ബാബറി മസ്ജിദ് ആക്രണ കേസും ഗൂഡാലോചന കേസും ലക്‌നൗവിലെ സിബിഐ കോടതി ഒന്നിച്ചാണ് പരിഗണിക്കുന്നത്. കേസിലെ വിചാരണ കഴിഞ്ഞ ആഴ്ച തുടങ്ങിയിരുന്നു. കേസിലെ സാക്ഷിവിസ്താരം പുരോഗമിക്കുന്നതിനിടെയാണ് ഗൂഡാലോചന കേസിലെ പ്രതികളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ജി, ഉമാഭാരതി ഉള്‍പ്പടെ 11 ബി.ജെ.പി നേതാക്കളോട് മെയ് 30ന് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ പ്രത്യേക സിബിഐ കോടതി ആവശ്യപ്പെട്ടത്.
മെയ് 30ന് കോടതിയില്‍ ഹാജരായി നേതാക്കള്‍ക്ക് ജാമ്യമെടുക്കേണ്ടിവരും. നാളെ കേസ് പരിഗണിക്കുമ്പോള്‍ സിബിഐയുടെ കുറ്റപത്രം അനുസരിച്ച് അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കോടതി തീരുമാനിക്കും. അതിന്മേലാകും കേസിലെ വിചാരണ തുടങ്ങുക. രണ്ടുവര്‍ഷത്തെ സമയമാണ് കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലക്‌നൗ കോടതിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.
അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഡാലോചന കുറ്റം ഒഴിവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് കേസില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. അദ്വാനി, ഉമാഭാരതി, ജോഷി ഉള്‍പ്പടെയുള്ളവര്‍ക്ക് ബാബറി മസ്ജിദ് ആക്രണത്തിലും ഗൂഡാലോചനലിയും പ്രധാന പങ്കാണ് ഉള്ളതെന്നാണ് സിബിഐ വാദിക്കുന്നത്.