
കൊച്ചി: റഷ്യന്‍ ലോകകപ്പിന്റെ അവകാശിയാകാന്‍ അര്‍ഹത ഫ്രഞ്ച് ടീമിനെന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസതാരം ബൈച്ചുങ് ബൂട്ടിയ. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയും ഫ്രാന്‍സും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്നും ബൂട്ടിയ കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, ലോകകപ്പ് വേദിയില്‍ നിന്നും ഒരിക്കല്‍ കൂടി കണ്ണീരോടെ മടങ്ങിയെങ്കിലും മെസ്സിയും അര്‍ജന്റീനയും തന്നെയാണ് ബെച്ചുങ് ബൂട്ടിയയുടെ എക്കാലത്തേയും ഇഷ്ടങ്ങള്‍.
ലോകകപ്പ് മെസ്സിയുടെ കൈകളില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഫ്രാന്‍സ് മികച്ച ടീമാണ്. ഇത്തവണ അവര്‍ തന്നെ ലോകകപ്പ് നേടും. ബെല്‍ജിയത്തിനെതിരെ ശക്തമായ മത്സരം വേണ്ടിവരും. ചെറുപ്പക്കാരുടെ ടീമാണ് ഫ്രാന്‍സ്. വേണ്ട സമയത്ത് ശൈലി മാറ്റി കളിക്കാന്‍ അവര്‍ക്ക് അറിയാം. ഹാരി കെയ്ന്‍ എന്ന ഗോളടിയന്ത്രം ഇക്കുറി ഗോള്‍ഡന്‍ ബൂട്ടിന് അവകാശിയാകുമെന്നും ബൂട്ടിയ.
മെസിയും റൊണാള്‍ഡോയും ഭരിച്ച ഫുട്‌ബോള്‍ ലോകത്ത് പുത്തന്‍ താരോദയമായാണ് ഹാരി കെയ്ന്‍ എത്തിയത്. അതികായരായ അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, സ്‌പെയ്ന്‍ എന്നിവരെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ ക്രൊയേഷ്യ അവിശ്വസനീയമായ ചുവടുവയ്പ്പ് നടത്തി. ക്രൊയേഷ്യ സെമിയിലെത്തുമെന്ന് ആരും കരുതിയില്ല. ക്രൊയേഷ്യ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം.
നമ്മുടെ ജീവിതകാലത്ത് തന്നെ ഇന്ത്യ ലോകകപ്പില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ബൂട്ടിയ. കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളെ പങ്കെടുപ്പിക്കാന്‍ ഫിഫ ആലോചിക്കുന്നുണ്ട്. അന്നെങ്കിലും യോഗ്യത നേടാനാകുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam