ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയർ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റൻഡർ ഹരിലാൽ എന്നിവരെയാണ് സസ്പെന്റ്റ് ചെയ്തത്.
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം ബാങ്കില്‍ കയറി ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ സസ്പെന്‍റ് ചെയ്തു. ബാങ്ക് ആക്രമണ കേസില്‍ റിമാന്‍റില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് നടപടി. ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയർ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റൻഡർ ഹരിലാൽ എന്നിവരെയാണ് സസ്പെന്റ്റ് ചെയ്തത്.
ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച എല്ലാ എൻജിഒ യൂണിയൻ നേതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേസിലെ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
എന്നാൽ അക്രമം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയത്. യൂണിയന്‍റെ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. പ്രതികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.