
ബെംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് ആവുമെന്ന് പ്രവചിച്ച് ബിബിസിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന സര്‍വ്വെ വ്യാജമെന്ന് ബിബിസി. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന വ്യാജ സര്‍വ്വെ പ്രചാരണത്തിന് ബിജെപി കൂട്ടുപിടിച്ചത് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയെയും. ജനതാ കീ ബാത്ത് എന്ന പേരില്‍ പ്രചരിക്കുന്ന സര്‍വ്വെയില്‍ 135 സീറ്റുകള്‍ ബീജെപി നേടുമെന്നാണ് പ്രവചനം. പത്ത് ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സര്‍വ്വേഫലമെന്നാണ് പ്രചരിച്ചത്.
ജനതാൾ എസ് (ജെഡിഎസ്) 45 സീറ്റ് നേടുമ്പോൾ കോൺഗ്രസിന് 35 സീറ്റ് മാത്രമാണ്സര്‍വ്വെയില്‍ പ്രവചിക്കുന്നത്. മറ്റുളളവർക്ക് 19 സീറ്റ് ലഭിക്കുമെന്നും സർവേയിൽ പറയുന്നു. ബിബിസിയുടെ സർവേ ആണെന്നു കരുതി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണു ലഭിച്ചത്. രാജ്യാന്തര മാധ്യമത്തിന്റെ പ്രവചനം എന്ന രീതിയിൽ ബിജെപി കൂടുതൽ ആളുകളിലേക്കു സന്ദേശം പ്രചരിപ്പിച്ചു കൊണ്ടിരിക്കേയാണു ബിബിസി ഇടപെടുന്നത്. ബിബിസി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലുമായി.
ഇത്തരത്തില്‍ യാതൊരു സർവേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരിൽ അസത്യ പ്രചാരണമാണു നടക്കുന്നതെന്നും ബിബിസി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ തിരഞ്ഞെടുപ്പിനു മുൻപു ബിബിസി സർവേകൾ നടത്താറില്ല. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സർവേ തികച്ചും വ്യാജമാണെന്നും ബിബിസി ചിത്രം സഹിതം ട്വിറ്ററില്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam