
ബംഗളൂരു: ഗൃഹപ്രവേശന ദിനത്തില്‍ ഹെലികോപ്ടറില്‍നിന്ന് പുഷ്‍പവൃഷ്ടി നടത്താന്‍ അനുമതി തേടി വീട്ടുടമ ഹൈക്കോടതിയെ സമീപിച്ചു. ബംഗളൂരു ഈസ്റ്റ് താലൂക്കിലെ മുല്ലൂരിലുള്ള എം. മുനിരാജുവാണ് വിചിത്ര ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയിലത്തെിയത്. അനുമതിക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നാണ് മുനിരാജു പറയുന്നത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ ആഢംബര ഗൃഹപ്രവേശനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും വാദം കേള്‍ക്കല്‍ ഫെബ്രുവരി ആറിലേക്ക് മാറ്റുകയും ചെയ്തു. ഫെബ്രുവരി ഒമ്പതിനാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. അന്നത്തേക്ക് ഹെലികോപ്ടര്‍ ലഭിക്കാന്‍ ഡിസംബര്‍ 29ന് ഡെക്കാന്‍ ചാര്‍ട്ടേഴ്സിനെ സമീപിച്ചെങ്കിലും പൊലീസിന്‍റെ അനുമതി വാങ്ങാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണറെ സമീപിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് മുനിരാജു പറയുന്നു. താന്‍ ക്ഷണക്കത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയാണ് അതിഥികളെ ക്ഷണിച്ചതെന്നും അനുമതി ലഭിച്ചില്ലെങ്കില്‍ ഗൃഹപ്രവേശനദിനം ആളുകള്‍ക്ക് മുമ്പില്‍ മാനംകെടുമെന്നും ഹരജിയില്‍ പറയുന്നു.
ഒന്നര മണിക്കൂര്‍ നേരത്തേക്കാണ് അനുമതി വേണ്ടത്. ഭരണഘടന പ്രകാരം തനിക്ക് ഇതിന് അവകാശമുണ്ടെന്നും മുനിരാജു ചൂണ്ടിക്കാട്ടി. എന്നാല്‍, ഹരജിക്കാരന്‍റെ പേര് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍നിന്ന് ഇയാള്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam