ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതാണെന്നാണ് നിഗമനം. തലയുടെ പിൻഭാഗത്ത് ആന്തരികമായി പരിക്കേറ്റിരുന്നു.
കൊല്ലം: കൊല്ലം ചിതറയിലെ മുൻ വാർഡ് മെമ്പറുടെയും മകളുടെയും മരണത്തിൽ ദുരൂഹത അഴിയുന്നു. പോസ്റ്റ്മോർട്ടത്തിൽ മകൾ ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ലക്ഷ്മിയെ കൊലപ്പെടുത്തി അമ്മ സിന്ധു ജീവനൊടുക്കിയെന്നാണ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഇന്നലെയാണ് ചിതറ വട്ടമുറ്റത്തെ മുൻ വാർഡ് മെമ്പർ സിന്ധുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മകൾ ലക്ഷ്മി അടുത്ത മുറിയിൽ അബോധാവസ്ഥയിൽ വീണ് കിടക്കുന്ന നിലയിലുമായിരുന്നു. ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ സിന്ധു ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയുടെ മരണം ആത്മഹത്യയായിരുന്നെങ്കിലും മകളുടെ മരണത്തിൽ സംശയം ഉയർന്നു. പോസ്റ്റ്മോർട്ടത്തിൽ ദുരൂഹത നീങ്ങി. ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതാണെന്നാണ് നിഗമനം. തലയുടെ പിൻഭാഗത്ത് ആന്തരികമായി പരിക്കേറ്റിരുന്നു. തല ശക്തമായി തറയിൽ ഇടിപ്പിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാണെന്ന കണ്ടെത്തലിൽ ചിതറ പൊലീസ് എത്തി. സിന്ധുവിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ‘മകളെ ഞാൻ കൊണ്ടു പോകുന്നു’ എന്നായിരുന്നു കുറിപ്പിലെ വാചകം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും കുറിപ്പിൽ സൂചനയുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
