
സർക്കാരിന്‍റെ ധൂർത്തിന് മറ്റൊരു വലിയ ഉദാഹരണമാണ് ഭരണപരിഷ്കാര കമ്മിഷൻ. ശമ്പള,യാത്രാബത്ത ഇനങ്ങളിലായി ജനുവരിവരെ ചെലവാക്കിയത് 20303872 രൂപ. കോടികള്‍ ചെലവഴിച്ചിട്ടും കമ്മിഷൻ നൽകിയ ശുപാശ ഇതുവരെ സർക്കാർ പരിഗണിച്ചിട്ടുപോലുമില്ല .
ക്യാബിനറ്റ് പദവി കിട്ടണമെന്ന വാശിയിലുറച്ച വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ ഭരണ പരിഷ്കാര കമ്മിഷൻ രൂപീകരിച്ചു. അധ്യക്ഷൻ ഉൾപ്പെടെ 4 അംഗങ്ങൾ. അധ്യക്ഷന്‍റെ പേഴ്സണൽ സ്റ്റാഫിലെ 11 ഉദ്യോഗസ്ഥർ ഉൾപ്പെടെ ജീവനക്കാർ 27 പേര്‍.
ജീവനക്കാർക്കായി ശമ്പളവും അലവൻസും നൽകിയ വകയില്‍ ജനുവരി വരെ ചെലവായത് 16290551. വി.എസിന് ശമ്പള ഇനത്തിൽ 902494 രൂപയും മെഡിക്കല്‍ റീം ഇംപേഴ്സ്മെൻറായി 140779 രൂപയും യാത്രാബത്ത ഇനത്തില്‍ 1,11066 രൂപയും നല്‍കി.
ഇതുകൂടാതെ ആകാശ യാത്രക്കായി നൽകിയത് 140201 രൂപ. കമ്മിഷനിലെ പാര്‍ട്ട് ടൈം അഗമായ നീല ഗംഗാധരന് ഹോണറേറിയവും യാത്രാബത്തയും വിമാനയാത്രാക്കൂലിയുമായി ഇതുവരെ നല്‍കിയത് 498664 രൂപ. കമ്മിഷൻ മെംബർ സെക്രട്ടറി ഷീല തോമസ് നടത്തിയ വിമാനയാത്രകൾക്കായി 29,779 രൂപയും നല്‍കി.
കമ്മിഷൻറെ മറ്റ് പ്രവർത്തനങ്ങൾക്കായി 21,90338 രൂപ കൂടി ചെലവാക്കിയിട്ടുണ്ട്. കമ്മിഷന് ഐഎം ജിയില്‍ നല്‍കിയ ഓഫിസിന് സൗകര്യക്കുറവെന്ന പേരില്‍ അവിടേയും പുതിയ സംവിധാനം ഒരുക്കുകയാണ് . കോടികൾ ഇത്രയും ചെലവഴിക്കുമ്പോള്‍ കമ്മിഷൻ നൽകുന്ന നിർദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ.
ആകെ സമർപ്പിച്ചത് വിജിലൻസ് നവീകരണ ശുപാർശ. അതില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടാകാത്തതിൽ ഉല്‍കണ്ഠ ഉണ്ടെന്നാണ് കമ്മിഷൻറെ തന്നെ നിലപാട്. നടപ്പാക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത പരിഷ്കാരങ്ങള്‍ പേപ്പറിലാക്കാന്‍ മാത്രമായി ഒരു കമ്മിഷൻ. അധികാരങ്ങളില്ലാതെ നിലനില്‍ക്കാനാകില്ലെന്ന വാശിയില്‍ മുണ്ടുമുറുക്കി മാതൃക കാട്ടേണ്ടവരുടെ ധൂര്‍ത്ത് കൂടി താങ്ങണം സാധാരണക്കാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam