ദില്ലി: പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ ദളിത് പ്രക്ഷോപം മൂന്നാം ദിവസവും തുടരുന്നു. ദളിത് പ്രക്ഷോപത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ ഒരു വിഭാഗം കത്തിച്ചു. അതേസമയം, അംബേദ്കറിന്‍റെ ആശയങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
പ്രക്ഷോപത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ അര്‍ധ സൈനിക വിഭാഗത്തെ പലയിടങ്ങളിലും വിന്യസിച്ചു. മൂന്നില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ പലയിടങ്ങളിലും ജനജീവിതം സത്ംഭിച്ചു. മധ്യപ്രദേശിലെ റെയില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. പഞ്ചാബിലും ഒഡീഷയിലും സംസ്ഥാന മന്ത്രിമാരുടെ വസിതിക്ക് നേരെ കല്ലേറുണ്ടായി.ദളിത് പ്രക്ഷോപകര്‍ സംഘടിച്ച മധ്യപ്രദേശിലെ ബിന്ദ് മൊറീന ജില്ലകളില്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.
അതേസമയം ദളിത് പ്രക്ഷോപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രതികരിച്ചു. യുപി,ഒഡീഷ,പഞ്ചാബ് സംസ്ഥാനങ്ങളില്‍ 180കേസുകളിലായി ആറുന്നൂലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി.കഴിവുകെട്ട ഭരണത്തിന്‍റെ ഇരകളാക്കപ്പെടുകയാണ് ദളിതരെന്നായിരുന്നു പാര്‍ട്ടി മുഖപത്രമായ സാമനയില്‍ ശിവസേനയുടെ വിമര്‍ശനം.