സ്ത്രീധന പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന് കരുതിയ സ്ത്രീ കാമുകനുമൊത്ത് സുഖമായി ജീവിക്കുന്നു; ഭര്‍ത്താവ് ജയിലിലും

By Web DeskFirst Published May 13, 2017, 8:19 AM IST
Highlights

ദില്ലി: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് കരുതപ്പെട്ട യുവതി മറ്റൊരു സംസ്ഥാനത്ത് തന്റെ കാമുകനുമൊത്ത് സുഖമായി താമസിക്കുന്നെന്ന് കണ്ടെത്തി. സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും കുറ്റം ചുമത്തപ്പെട്ട ഭര്‍ത്താവ് ഇപ്പോഴും ജയിലില്‍ തന്നെ കഴിയുന്നു. 

ബീഹാറിലെ മുസഫര്‍പൂര്‍ സ്വദേശിയായ പിങ്കി എന്ന യുവതിയെ 2015ലാണ് മനോജ് ശര്‍മ്മ എന്നയാള്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇവരെ കാണാതാവുകയായിരുന്നു. ഇതോടെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് മനോജ് ശര്‍മ്മ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇവരുടെ വീടിന്റെ അല്‍പം അകലെ നിന്ന് അഴുകി ദ്രവിച്ച ഒരു ശവ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. മകളുടെ മൃതദേഹമാണ് ഇതെന്ന് പിങ്കിയുടെ മാതാപിതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ വിനോദ് ശര്‍മ്മ അകത്തായി. ഇപ്പോഴും അദ്ദേഹം ജയിലിലാണ്.

ഈയടുത്ത് പിങ്കിയെ മദ്ധ്യപ്രദേശിലെ ജബര്‍പൂരില്‍ മറ്റൊരു പുരുഷനൊപ്പം കണ്ടുവെന്ന് മനോജ് ശര്‍മ്മയുടെ ഒരു ബന്ധു വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി ഇവരെ തിരിച്ചറിഞ്ഞ ശേഷം പൊലീസില്‍ വിവരമറിയിച്ചു. മനോജ് ശര്‍മ്മയെ വിവാഹം കഴിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ മറ്റൊരു യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. പിങ്കിയുടെ സമ്മതിമില്ലാതെയായിരുന്നു വീട്ടുകാര്‍ വിവാഹം നടത്തിയത്. കല്യാണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോഴേത്തും മയൂര്‍ മാലിക് എന്ന കാമുകനുമൊത്ത് പിങ്കി ഒളിച്ചോടി ജബല്‍പൂരില്‍ താമസിക്കുകയായിരുന്നു. ഇരുവരെയും ബീഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മനോജ് ശര്‍മ്മയെ കൊലപാതകിയായി ചിത്രീകരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പിങ്കി ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നും മനോജിനെ അന്യായമായി കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇനി കോടതിയെ ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ ഇയാള്‍ക്ക് പുറത്തിറങ്ങാനാവൂ. ഇയാളെ ജയിലിലടയ്ക്കാന്‍ ഗൂഡാലോചന നടത്തിയ എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

click me!