
തിരുവനന്തപുരം: സ്കൂൾ കുട്ടികളെ ബൈക്ക് മോഷണം പരിശീലിപ്പിച്ച് കവർച്ചകൾ നടത്തിയിരുന്ന മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിൽ. സമാന രീതിയിൽ നിരവധി മോഷണങ്ങൾ നടത്തിയ നിസാറാണ് വർക്കലയിൽ വെച്ച് പൊലീസ് പിടിയിലായത്. പഴയ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന കച്ചവടത്തിന്‍റെ മറവിലാണ് ഇയാൾ വാഹന മോഷണം നടത്തിയത്.
കരമനയിൽ നടന്ന ബൈക്ക് മോഷണത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിസാർ പിടിയിലായത്. കേസിൽ അറസ്റ്റിലായ വിദ്യാർഥി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നിസാറിലെത്തിയത്. മോഷ്ടിക്കുന്ന ബൈക്കൊന്നിന് 10000 രൂപയാണ് കുട്ടി മോഷ്ടാക്കൾക്ക് നിസാർ നൽകിയിരുന്നത്. ബുള്ളറ്റ് ബൈക്കുകൾക്കാണ് ഈ റേറ്റ്. ചെറിയ ബൈക്കുകൾക്ക് തുക കുറയും.
നഗരത്തിലെ സ്കൂളുകളിൽ പഠിക്കുന്ന നാല് കുട്ടികളെയാണ് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. എല്ലാവരും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ്. .കൂടുതൽ കുട്ടികൾ നിസാറിന്‍റെ വലയിലകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഏജന്‍റുമാർ മുഖേനയാണ് വിദ്യാർഥികളെ ഏകോപിപ്പിച്ചിരുന്നത്. ബൈക്ക് മോഷണത്തിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും നിസാർ നൽകിയിരുന്നു.
റാന്നിയിലും പത്തനംതിട്ടയിലും ഇയാൾ സമാനരീതിയിൽ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. വർക്കലയിലെത്തിച്ച് പൊളിക്കുന്ന വാഹനം തമിഴ്നാട്ടിലേക്ക് കടത്തും. ഇതിന് സഹായിക്കുന്ന ആൾക്കായും അന്വേഷണം നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam