
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ദുബായ് മേൽ കോടതിയില്‍ അപ്പീല്‍ നല്‍കി. അതേസമയം ബിനീഷ് കോടിയേരിയും ദുബായില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടു എന്നതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി നല്‍കിയ സിവില്‍ കേസില്‍ കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് നിലവില്‍ വന്നത്.
ദുബായ് അടിയന്തിരകോടതി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ വസ്തുതകള്‍ പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാന്‍ കഴിയുമോ ഇല്ലയോ എന്ന തീരുമാനം കോടതിയുടെ പരമാധികാരത്തില്‍പെട്ടതായിരിക്കും. ഒഴിവാക്കാന്‍ സാധിക്കാതെ പക്ഷം സിവില്‍ കോടതി വിധിയുടെ നടപടികള്‍ക്ക് ശേഷം മാത്രമേ യാത്രാവിലക്ക് നീക്കുകയുള്ളൂ.
വസ്തുതകളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ മൂന്നു മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. ബാങ്ക് ഗ്യാരണ്ടിയോ തതുല്യമായ തുകയോ നല്‍കി കേസ് തുടരുകയാണെങ്കില്‍ യാത്രാവിലക്ക് മാറ്റാമെന്നാണ് ദുബായി അടിയന്തര കോടതി നിര്‍ദ്ദേശം. എന്നാല്‍ മറ്റൊരാളുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് വിലക്കു മാറ്റിയെടുക്കാനുള്ള ശ്രമവും ബിനോയുടെ അഭിഭാഷകന്‍ നടത്തുന്നുണ്ട്. ഇതിനിടെ മുഴുവന്‍ രേഖകളും സഹിതം പ്രധാന സിവില്‍കേസ് ഫയല്‍ചെയ്യാന്‍ പരാതിക്കാരനായ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി നീക്കം നടത്തുന്നതായാണ് വിവരം.
അതിനിടെ ബിനീഷ് കോടിയേരിയും ദുബായില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്നതിന്‍റെ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബര്‍ദുബായി പോലീസ് സ്റ്റേഷനില്‍ 2015 ആഗസ്റ്റില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. 40ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബര്‍പത്തിന് ജഡ്ജി ഉമര്‍ അത്തീഖ് മുഹമ്മദ് ദിയാബ് അല്‍മറി പുറപ്പെടുവിച്ച വിധിയില്‍ രണ്ടുമാസം തടവാണ് ശിക്ഷയായി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യുഎഇയിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമാണ് ബിനീഷിനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam