
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ ബയോഗ്യാസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി പി ഐ പി എം എസ്. വിമന്‍സ് ഹോസ്റ്റല്‍, എസ്.എ.ടി ആശുപത്രി, യു.ജി. & പി.ജി. ലേഡീസ് ഹോസ്റ്റല്‍, എസ്.എസ്.ബി, ന്യൂ ഒ.പി.ഡി. ബ്ലോക്ക്, മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളേജിലെ വിവിധ ആശുപത്രികളിലും പരിസരത്തുമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഈ പ്ലാന്റില്‍ നിക്ഷേപിച്ച് അതത് സ്ഥലങ്ങളിലെ ക്യാന്റീനുകളിലും മെസുകളിലും പാചക വാതകമായി ഇതുപയോഗിക്കുന്നു.
മാലിന്യ സംസ്‌കരണത്തിന് കേന്ദ്ര, കേരള സര്‍ക്കാരുകളുടെ അംഗീകാരമുള്ള പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്‍ററാണ് (ഐ.ആര്‍.ടി.സി.) ഈ ബയോ ഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണവും 3 വര്‍ഷത്തെ അറ്റകുറ്റപണികളും നടത്തുന്നത്.
ഇതിന്റെ പ്രാരംഭഘട്ടമായി പ്രിയദര്‍ശിനി ഹോസ്റ്റലില്‍ സ്ഥാപിച്ച ആദ്യത്തെ ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പി.ജി. ഹോസ്റ്റല്‍ മുതല്‍ പ്രിയദര്‍ശിനി ഹോസ്റ്റല്‍ വരെയുള്ള മാലിന്യങ്ങളാണ് ഈ പ്ലാന്റ് വഴി സംസ്‌കരിച്ച് ബയോ ഗ്യാസാക്കി ഉപയോഗിക്കുന്നത്. പി.ഐ.പി.എം.എസ്. ഡയറക്ടര്‍ ഡോ. ബീന പോള്‍, ബയോഗ്യാസ് നോഡല്‍ ഓഫീസര്‍ ഡി. മധുസൂദനന്‍, വാര്‍ഡന്‍മാര്‍, ഐ.ആര്‍.ടി.സി. ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam