
കണ്ണൂര്‍: പയ്യന്നൂർ ഇരട്ടക്കൊലപാതകങ്ങളുടെ വാർഷിക ദിനത്തിൽ വ്യാപക അക്രമങ്ങൾ. സിപിഎം സംഘടിപ്പിച്ച ധനരാജ് അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ പോയ 6 സിപിഎം പ്രവർത്തകർക്ക് നേരെ ബോബെറിഞ്ഞു. പയ്യന്നൂരിൽ ആർ.എസ്.എസ് കാര്യാലയം ബോബെറിഞ്ഞ് തീവെച്ച് നശിപ്പിച്ചു. സിപിഎം- ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. പയ്യന്നൂരിൽ ഇന്ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.
സിപിഎം പ്രവർത്തകൻ ധനരാജ് , ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ എന്നിവർ കൊല്ലപ്പെട്ടതിന്‍റെ വാർഷികാചരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ കനത്ത സുരക്ഷക്കിടെയാണ് വ്യാപക അക്രമങ്ങളുണ്ടായത്. കക്കംപാറയിൽ ധനരാജ് അനുസ്മരണത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട 6 സിപിഎം പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞതായിരുന്നു പ്രകോപനം.
പരിക്കേറ്റ 6 പേരും ചികിത്സയിലാണ്. ആർ.എസ്.എസ് ആണ് സംഭവത്തിന് പിറകിലെന്ന് സിപിഎം ആരോപിച്ചു.
പിന്നാലെ പയ്യന്നൂരിൽ ബിജെപി ഓഫീസും, ആർ.എസ്.എസ് കാര്യാലയവും ആക്രമിക്കപ്പെട്ടു. ആർ.എസ്.എസ് കാര്യാലയം ബോംബെറിഞ്ഞ് തീവെച്ച് നശിപ്പിച്ചു. പുറത്തെ വാഹനവും കത്തിച്ചു. കാരന്താട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. കോറോത്ത് ബിജെപി പ്രവർത്തകന്റെ വീടും ആക്രമിക്കപ്പെട്ടു. വാഹനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.
രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ബിജെപി ഹർത്താൽ. സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനനാണ് കുന്നരുവിൽ ധനരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്തത്. സംഘർഷാന്തരീക്ഷത്തിൽ, ഹർത്താലിനിടെയാണ് ബിജെപി രാമചന്ദ്രൻ അനുസ്മരണം പയ്യന്നൂരിൽ നടത്തുന്നത്. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam