
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 13-ാം ദിവസത്തിലേക്ക് കടന്നു. സമരം തുടരുന്ന സി കെ പത്മനാഭന് പിന്തുണ അർപ്പിച്ച് എറണാകുളം ജില്ലയിലെ പ്രവർത്തകർ ഇന്ന് സമരപ്പന്തലിൽ എത്തും.
സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും. കഴിഞ്ഞ മൂന്നിന് എ എൻ രാധാകൃഷ്ണനാണ് സമരം തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി കെ പത്മനാഭന് സമരം ഏറ്റെടുത്തത്.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലൻ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് വേണുഗാപാലൻ നായരുടെ മരണമൊഴിയില്‍ പറയുന്നത്. മരണം സ്വയം തീരുമാനിച്ചതാണെന്നും വേണുഗോപാൽ പറയുന്നുണ്ട്. ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam