തിരുവനന്തപുരം: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജിയാണ് ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി കോടികള്‍ ബിജെപി നേതാക്കള്‍ക്ക് കൊടുത്തത്.
ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദ് വഴിയാണ് അഴിമതി നടന്നിരിക്കുന്നത്. മെഡിക്കല്‍ കോളേജിനായി പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായി ബിജെപി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 മെയ് 19ന് ആര്‍.ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അന്വേഷണ കമ്മീഷനെ വെച്ചത്.
ബിജെപി അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജിയില്‍ നിന്ന് അഞ്ച് കോടി 60 ലക്ഷം കൈപ്പറ്റി. ഇക്കാര്യം അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുഴല്‍പ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വഴിയാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ രാകേഷ് ശിവരാമനും മെഡിക്കല്‍കോളേജ് അഴിമതിയില്‍ ബന്ധമുണ്ട്.
മുഴുവന്‍ തുകയും പണമായി ആര്‍.എസ്. വിനോദ് നേരിട്ട് വാങ്ങിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആര്‍.ഷാജിയുടെ സൈല്‍ ടാക്‌സ് കണ്‍സല്‍ട്ടന്റും വക്കീലുമായ വിനോദില്‍ നിന്നുമാണ് ആര്‍.എസ് വിനോദ് പണം കൈപറ്റിയത്.
പണം കൈമാറിയത് ദില്ലിയിലുളള സതീഷ് നായര്‍ക്ക്. കുഴല്‍പ്പണമായാണ് പണം എത്തിച്ചു കൊടുത്തുതെന്ന് വിനോദ് സമ്മതിച്ചു.
പ്രധാനമന്ത്രിയോട് അടുത്ത ആളെന്ന് പ്രചരിപ്പിച്ചാണ് സതീഷ് നായര്‍ മെഡിക്കല്‍ കോളേജിന് വേണ്ടി കോടികള്‍ വാങ്ങിയത്.
റിച്ചാഡ് ഹേ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് ആര്‍. ഷാജി ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഇക്കാര്യം സ്ഥിരീകരിച്ച് എംപിയുടെ പേഴ്‌സണല്‍ സെക്രട്ടറി പി.കണ്ണദാസിന്റെ മൊഴിയും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam