മാധ്യമ പ്രവര്‍ത്തകന്‍റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത് മാലിന്യവണ്ടിയില്‍

By Web DeskFirst Published Jan 15, 2018, 11:06 PM IST
Highlights

ബെംഗളൂരു: കര്‍ണാടകത്തിലെ ഗാഡഗില്‍ വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം പൊലീസ് കൊണ്ടുപോയത് മാലിന്യം തള്ളുന്ന വാഹനത്തില്‍. മൗനിഷ് പോത്രജ് (28) എന്ന ഗാഢഗിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മൃതദേഹത്തോടാണ് പൊലീസിന്റെ അനാദരവ്. 

ഞായറാഴ്ച്ച ഗാഡഗില്‍ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ തലച്ചോറിന് സാരമായി പരിക്കേറ്റ മൗനിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന വണ്ടിയില്‍ ഹാങ്കലിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മൗനിഷിന്റെ ബന്ധുക്കള്‍ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. വേറെ വാഹനം കിട്ടാതിരുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകാന്‍ ജീവനക്കാര്‍ മടിച്ചു. മാലിന്യവണ്ടിയില്‍ കൊണ്ടുവന്നതിനാല്‍ മൃതദേഹത്തില്‍ തൊടാന്‍ പോലും ജീവനക്കാര്‍ തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. മൃതദേഹം ട്രക്കില്‍ കയറ്റി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിയോട് ഉത്തരവിട്ടു.
 

click me!