ഈ മല്‍സ്യബന്ധനവള്ളങ്ങള്‍ ഇപ്പോള്‍ കടലിലല്ല, കരയിലാണ്, രക്ഷാപ്രവര്‍ത്തനത്തിലാണ്

By Web TeamFirst Published Aug 16, 2018, 12:10 PM IST
Highlights

കേരളത്തിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് തങ്ങളുടെ ബോട്ടുകളുമായി ദുരിതമേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ജനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. റോഡുകൾ സഞ്ചാരയോ​ഗ്യമല്ലാത്ത അവസ്ഥയിലായതിനാൽ ​രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ടുകൾ മാത്രമാണ് ആശ്രയം. 

ഈ ബോട്ടുകളൊക്കെ കടലിൽ പോയിരുന്നവയാണ്. എന്നാൽ കരയിലിങ്ങനെ ദുരിതം പെയ്തിറങ്ങുമ്പോൾ കടലിൽ പോകാതെ കരയിലേക്ക് തന്നെ ഇവർ മടങ്ങി വരുന്നു. വെറുതെ കരയിലിരിക്കാനല്ല, മറിച്ച് ദുരിതമേഖലകളിൽ ഈ ബോട്ടുകളും ഇതിലെ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനിറങ്ങും. കേരളത്തിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് തങ്ങളുടെ ബോട്ടുകളുമായി ദുരിതമേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ജനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. റോഡുകൾ സഞ്ചാരയോ​ഗ്യമല്ലാത്ത അവസ്ഥയിലായതിനാൽ ​രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ടുകൾ മാത്രമാണ് ആശ്രയം. വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്താൻ വേണ്ടി ബോട്ടുകൾ വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെയാണ് ബോട്ടുകൾ വിട്ടു നൽകിയത്. ഇവയെല്ലാം മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ടുകളാണ്. 

കേരളത്തിലെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം വലിയ  പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. മലയോരപ്രദേശങ്ങളിലാണ് ഉരുൾപൊട്ടി വെള്ളം പൊങ്ങിയിരിക്കുന്നത്. എറണാകുളത്ത് ചെല്ലാനത്ത് മാത്രമാണ് ചെറിയ രീതിയിൽ മഴ ബാധിച്ചിരിക്കുന്നത്. അവിടെ ക്യാമ്പുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്. അതുപോലെ വൈപ്പിനിലും ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.  ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ റോഡുകൾ‌ കാണാൻ പോലും സാധിക്കാത്ത വിധത്തിലാണ് വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നത്. ബോട്ടുകളും ചെറുവള്ളങ്ങളും കൊണ്ട് മാത്രമ‌േ അവിടെ എത്തിച്ചേരാൻ സാധിക്കൂ. പരമാവധി ബോട്ടുകളുമായിട്ടാണ് ഇവര്‍ യാത്ര പുറപ്പെട്ടിരിക്കുന്നത്.  

''ബോട്ടുകളുമായി പുറപ്പെടാൻ മത്സ്യത്തൊഴിലാളികൾ തന്നെ സന്നദ്ധത അറിയിക്കുകയാണുണ്ടായത്. അതാത് ജില്ലകളിലെ തീരദേശത്ത് നിന്നാണ് ബോട്ടുകൾ പുറപ്പെട്ടിരിക്കുന്നത്. ആലുവ, കടുങ്ങല്ലൂർ ഭാ​ഗത്തേയ്ക്ക് വള്ളങ്ങൾ ലോറിയിൽ കയറ്റിയാണ് കൊണ്ടുപോയിരിക്കുന്നത്. ചിലയിടങ്ങളിലേക്ക് വള്ളത്തിൽ തന്നെയാണ് യാത്ര തിരിച്ചിരിക്കുന്നത്. എറണാകുളം, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം ആവശ്യമായി വന്നിരിക്കുന്നത്. ​ഇന്ന് രാവിലെ മുതൽ ബോട്ടുകൾ പുറപ്പെട്ടിട്ടുണ്ട്. എത്ര പേരാണ് പോയിരിക്കുന്നതെന്ന് കാര്യത്തിൽ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.'' മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവായ മാ​ഗ്ലിൻ പീറ്റർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

 

click me!