ബോണക്കാട് വനത്തില്‍ കുരിശ് സ്ഥാപിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു; 30ഓളം പേര്‍ക്ക് പരിക്ക്

Published : Jan 05, 2018, 06:55 PM ISTUpdated : Oct 04, 2018, 05:45 PM IST
ബോണക്കാട് വനത്തില്‍ കുരിശ് സ്ഥാപിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു; 30ഓളം പേര്‍ക്ക് പരിക്ക്

Synopsis

തിരുവനന്തപുരം: ബോണക്കാട് വനത്തിൽ വീണ്ടും കുരിശ് സ്ഥാപിക്കാനുള്ള നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിശ്വാസികളുടെ ശ്രമം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് രണ്ടുവട്ടം ലാത്തി വീശി. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്തവരെ പ്രതിഷേധത്തെ തുടർന്ന് വിതുര പൊലീസ് വിട്ടയച്ചു. 

നെയ്യാറ്റിൻ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക്  കുശിന്റെ വഴിയേ എന്ന പേരിൽ നടത്തിയ യാത്രയാണ് പൊലീസ് തടഞ്ഞത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. വിശ്വാസികളും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. 

മലയിൽ സ്ഥാപിച്ചിരുന്നു മരക്കുരിശിന് നേരത്തെ മിന്നലേറ്റ് തകർന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാൽ വനംഭൂമിയിൽ കുരിശ് സ്ഥാപിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ  വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാടുവച്ച് വിശ്വാസികളെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു. പൊലീസ് ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.

പ്രതിഷേക്കാരുമായി തഹസിൽദാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. 15പേരെ മലയിലേക്ക് കടക്കാൻ അനുവദിക്കാമെന്നായിരുന്നു തഹസിൽദാരുടെ നിലപാട്. എന്നാൽ മുഴുവൻ വിശ്വാസികളേയും മലയിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഉച്ചയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സമരക്കാരുമായും പൊലീസുമായും സംസാരിച്ചു. വനം മന്ത്രി കെ. രാജുവിനോടും അദ്ദേഹം ഫോണില്‍ സംസാരിച്ചു. 50 പേരുള്ള രണ്ടു ഗ്രൂപ്പുകളായി പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും പൊലീസും വനംവകുപ്പും ഇത് അനുവദിച്ചില്ല.

തുടര്‍ന്ന് പ്രതിഷേധം വിതുരയിലേക്ക് മാറ്റി. ഇവിടെവെച്ചു പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മൂന്ന് വൈദികരുള്‍പ്പെടെ ഒന്‍പത് വിശ്വാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പൊലീസുകാര്‍ക്കും പരിക്കേറ്റു. വിശ്വസികളാണ് പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ടതെന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ  തുടരുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. എന്നാല്‍ ലാത്തിത്താർജ് നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണം വേണമെന്ന് ലത്തീൻ അതിരൂപത ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. 

സംഭവത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും വലിയൊരു സംഘത്തെ ആരാധനകള്‍ക്കായി വനത്തിലേക്ക് കടത്തിവിടാനാവില്ലെന്നും വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പ്രശ്നം വഷളാക്കുന്നത് സഭാ നേതൃത്വമാണെങ്കിലും പൊലീസാണെങ്കിലും തെറ്റാണെന്നും ഹൈക്കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ