തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ കർശനമാക്കി. മരണം സ്ഥിരീകരിക്കുന്നതിന് ആറു മണിക്കൂർ ഇടവിട്ട് പരിശോധന നടത്തണം. അതു വീഡിയോയിലും പകർത്തണം.
മസ്തിഷ്‌ക മരണം സംബന്ധിച്ച് പരാതികളും നിയമ നടപടികളും ഉണ്ടായതിനെ തുടർന്നാണ് തീരുമാനം. മസ്തിഷ്‌ക മരണം സർക്കാർ ഡോക്ടർ ഉൾപ്പെടെ നാലു ഡോക്ടമാർ സ്ഥിരീകരിച്ചാൽ മാത്രമേ അംഗീകരിക്കേണ്ടതുള്ളു എന്നാണ് മാർഗ രേഖ. ഇവരിൽ ഒരാൾ ഒരാൾ സർക്കാർ ഡോക്ടർ ആയിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് സ്വന്തമായി ശ്വാസ എടുക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ആപ്നിയോ ടെസ്റ്റും നടത്തണം. 6 മണിക്കൂര്‍ ഇടവിട്ട് 2 ഘട്ടങ്ങളിലായി സർക്കാർ ഡോക്ടറുടെ സാന്നിധ്യത്തിലാവണം പരിശോധന. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികൾക്കും മാർഗ രേഖ ബാധകമാണ്.
എന്നാൽ പരിശോധനകള്‍ക്ക് സർക്കാർ ഡോക്ടറെ കിട്ടുമോ എന്നതിൽ അടക്കം ആശങ്കയുണ്ട്. 6 മണിക്കൂർ ഇടവിട്ട് പരിശോധന, വിഡിയോ പകർത്തൽ ഇവയുടെ സാങ്കേതിക ബുദ്ധിമുട്ടുകളും തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തൽ.