
നിലമ്പൂര്‍: കടുവകളെ നിരീക്ഷിക്കുന്നതിനായി നിലമ്പൂര്‍ ഉള്‍വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ മോഷണം പോയി. പിന്നില്‍ മാവോയിസ്റ്റുകളാണെന്ന സംശയത്തിൽ വനം വകുപ്പ് പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് തണ്ടർ ബോൾട്ട് നിലമ്പൂര്‍ കാട്ടിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ദേശീയ കടുവാ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഒരു മാസം മുമ്പ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ കാളികാവ് പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചിരുന്ന രണ്ട് ക്യാമറകളാണ് മോഷണം പോയത്. ചിത്രശലഭങ്ങളുടെ സെന്‍സസിനായി കഴിഞ്ഞ ദിവസം വനത്തിനുള്ളിലെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അറിയുന്നത്.
കാളികാവ് റേഞ്ച് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസം മുമ്പ് പാട്ടക്കരിമ്പിന് സമീപത്തുള്ള പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കോളനിക്കാര്‍ക്ക് ലഘുലേഖകളും വിതരണം ചെയ്താണ് ഈ സംഘം മടങ്ങിയത്.
ഇപ്പോഴും നിലമ്പൂര്‍ ഉള്‍വനത്തില്‍ ഇവര്‍ തുടരുന്നുണ്ടെന്ന നിഗമനമാണ് തണ്ടര്‍ ബോള്‍ട്ടിനും വനം വകുപ്പിനുമുള്ളത്. 2016 നവംബര്‍ 24നാണ് നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കരുളായിയില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന കുപ്പു ദേവരാജനും അജിതയും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam