
കൊല്ലം: കരുനാഗപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആക്രമിച്ച എട്ട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ റിമാൻഡിൽ. ചുരിദാറിന് പകരം ഏർപ്പെടുത്തിയ പാവാടയും ഉടുപ്പും യൂണിഫോം സഭ്യതയ്ക്ക് നിരക്കാത്തതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 12 പേരെ പൊലീസ് തെരയുകയാണ്.
എസ്എസ്എൽസി പരീക്ഷയ്ക്ക് വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന കൊല്ലത്തെ പ്രശസ്തമായ സ്കൂളാണ് കരുനാഗപ്പള്ളി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. ചുരിദാറായിരുന്നു യൂണിഫോം. പിടിഎ കൂടി ഈ വർഷം പാവടയും ഉടുപ്പും ആക്കാമെന്ന് തീരുമാനിച്ചു. അതിന് സർക്കാരിന്റെ അനുമതിയും കിട്ടി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒന്നിച്ചെടുത്ത തീരുമാനം പക്ഷേ ക്യാമ്പസ് ഫ്രണ്ടിന് രസിച്ചില്ല.
തിങ്കളാഴ്ച ഒരു സംഘം പ്രവർത്തകർ സ്കൂൾ തല്ലി തകർത്തു. വരാന്തയില്‍ കിടന്ന പ്ലാസ്റ്റിക് കസേരകള്‍ അടിച്ചുതകര്‍ത്തു. മുറികളിലുണ്ടായിരുന്ന ഫോട്ടോകള്‍ നശിപ്പിച്ചു. സ്കൂളിലേക്കുള്ള പൈപ്പ്ലൈനും അക്രമിസംഘം തകര്‍ത്തു. സ്കൂളിലെ ജീവനക്കാരെത്തിയപ്പോഴേക്കും അക്രമികള്‍ സഥലം വിട്ടു. പിന്നീട് കരുനാഗപ്പള്ളി പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്
പുതുതായി സ്കൂളിൽ ചേരുന്ന കുട്ടികൾക്ക് സ്കൂളിൽ നിന്ന് തന്നെ തുണി നൽകുകയും ആവശ്യാനുസരണം തുന്നി ഉപയോഗിക്കാൻ അനുവാദം നൽകുകയും ചെയ്തതാണ്. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആർ രാമചന്ദ്രൻ അറിയിച്ചു. മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളിനെ തകര്‍ക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലേന്ന് പി ടി എ കമ്മിറ്റി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam