
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റു. തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു. പൊലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ മാക്സ് വെല്ലിന് കമ്പി കൊണ്ടുള്ള അടിയിൽ കാലിൽ പൊട്ടലുണ്ട്. കഠിനംകുളം പോലീസ് എത്തിയപ്പോഴേക്കും ഈ സംഘം രക്ഷപ്പെട്ടു. പൊലീസ് പോയ ശേഷം 20ലധികം വരുന്ന സംഘം വീണ്ടും എത്തി ആക്രമിച്ചു. വീട്ടിനുള്ളിൽ കയറിയും ആക്രമിച്ചു. പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam