
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ഇനി മുതല്‍ നിയമവിധേയം. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും കെെയില്‍ വയ്ക്കുന്നതും ഇനി മുതല്‍ കുറ്റകരമായിരിക്കില്ല. ഭരണഘടന കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയായവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാകുന്ന നിയമം ഭരണഘടനാ വിരുദ്ധവും ഓരോ പൗരന്‍റെയും അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണെന്നാണ് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചു.
എല്ലാ ജഡ്ജിമാര്‍ക്കും ഇതേ അഭിപ്രായമായിരുന്നതിനാല്‍ ഏകകണ്ഠേനയാണ് വിധി പുറപ്പെടുവിച്ചത്. വിധി വന്നെങ്കിലും രാജ്യത്ത് കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത് ഇപ്പോഴും കുറ്റകരമാണ്. പൊതു സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെയും കോടതി വിലക്കിയിട്ടുണ്ട്. ചരിത്രവിധി വന്നതിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്.
കോടതി വിധി കേള്‍ക്കാന്‍ മാത്രം ആയിരങ്ങളാണ് തടിച്ച് കൂടിയത്. വിധി പുറത്ത് വന്നതിന് പിന്നാലെ പ്രധാന നഗരങ്ങളില്‍ ആഘോഷ പ്രകടനങ്ങളും നടന്നു. നേരത്തെ, 2017ല്‍ കഞ്ചാവ് ഉപയോഗം വെസ്റ്റേണ്‍ കേപ് കോടതി കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. ഇത് ശരിവെച്ചാണ് ഇപ്പോള്‍ പരമോന്നത കോടതിയുടെയും വിധി വന്നിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. മദ്യപാനം കഞ്ചാവിനേക്കാള്‍ ഹാനീകരമാണെന്നുള്ള വാദം ശരിയാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ നിയമഭേദഗതി വരുന്നത് വരെ വീട്ടില്‍ ഇനി കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതിയുണ്ടായിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam