റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്നയാള്‍ പിടിയില്‍

By Web DeskFirst Published Jul 2, 2016, 1:53 AM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ്  ഇൻഫോസിസ്  ജീവനക്കാരിയായ സ്വാതി നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ അക്രമിയുടെ വെട്ടേറ്റുമരിച്ചത്. യുവതിയെ വെട്ടിയശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കണ്ടുനിന്നവരാരും പൊലീസിനെ വിളിക്കാനോ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാനോ തുനിഞ്ഞില്ല. റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലാതിരുന്നതും മറ്റ് തെളിവുകളുടെ അഭാവവും അന്വേഷണം ദുഷ്കരമാക്കി. സ്റ്റേഷനുപുറത്തുള്ള ഒരു സ്റ്റേഷനറി കടയിലെ സിസിടിവി ക്യാമറയിൽ കുടുങ്ങിയ പ്രതിയുടെ ദൃശ്യങ്ങളായിരുന്നു അക്രമിയെക്കുറിച്ച് പൊലീസിന് ഏകദേശരൂപം നൽകിയത്. 

യുവതിക്ക് വെട്ടേൽക്കുന്നതിന് തൊട്ടുമുന്പ് ഇയാൾ സ്റ്റേഷനിലേക്ക് വരുന്നതിന്‍റേയും ആക്രമിച്ചശേഷം ഓടിമറയുന്നതിന്‍റേയും ദൃശ്യങ്ങളായിരുന്നു ഇത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മൊബൈൽ സിഗ്നലുകൾ പിന്തുടർന്ന് തിരുച്ചിറപ്പള്ളിയിലെ ലോഡ്ജ് മുറിയിലെത്തി പൊലീസ് പ്രതിയെ കണ്ടെത്തി. എന്നാൽ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഇപ്പോൾ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാം കുമാർ എന്നാണ് പ്രതിയുടെ പേരെന്നും ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണെന്നും പൊലീസ് പറഞ്ഞു.

click me!