
ദില്ലി: ആണവ വിതരണ സംഘത്തില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന പ്ലീനറി യോഗത്തിന്റെ അജണ്ടയില്‍ പുതിയ അംഗത്വം ഇല്ലെന്ന് ചൈന വ്യക്തമാക്കി. ഈ മാസം 23, 24 തീയ്യതികളില്‍ ദക്ഷിണകൊറിയയിലെ സിയോളിലാണ് ആണവ വിതരണ സമിതി അംഗങ്ങളുടെ യോഗം.
പാക്കിസ്ഥാനും എന്‍എസ്ജി അംഗത്വം നല്‍കാന്‍ വാദിക്കുന്ന ചൈന ഇന്ത്യ സംഘത്തില്‍ വരുന്നതിലുള്ള എതിര്‍പ്പ് നേരിട്ട് വ്യക്തമാക്കാതെയാണ് പരോക്ഷമായ സൂചനകളുമായി രംഗതെത്തിയിരിക്കുന്നത്. ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം കിട്ടുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും എന്നാല്‍ ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും യോഗത്തില്‍ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ഒരു അജണ്ടയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എന്‍.എസ്.ജി അംഗത്വത്തിന്ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും എന്നതിന്റെ സൂചന കൂടിയാണിത്. എന്‍എസ്ജിയില്‍ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളുടെയും പിന്തുണ ആവശ്യമെന്നിരിക്കെ സമിതിയില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതാണ് തടസമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു. സിയോളില്‍ എന്‍.എസ്.ജി അംഗരാഷ്‌ട്രങ്ങളുടെ സമ്മേളനം ചേരാനിരിക്കെ അംഗത്വത്തിന് വേണ്ടി ഇന്ത്യ നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ചൈനയുടെ പിന്തുണ തേടി ബെയ്ജിങ്ങിലെത്തിയും ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam