
ബെയ്ജിങ്: ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി ചൈനീസ് പത്രം. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്കായി ബ്രിക്‌സ് ഉച്ചകോടിയെ ഇന്ത്യ ഉപയോഗപ്പെടുത്തിയെന്ന ആരോപണവുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രം ഗ്ലോബല്‍ ടൈംസാണ് ഇന്ത്യക്കെതിരെ രംഗത്ത് വന്നത്. മാത്രമല്ല, സ്വയം ഉയര്‍ത്തിക്കാട്ടി, എന്‍എസ്‍ജി അംഗത്വവും ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വവും നേടിയെടുക്കാനുള്ള കുതന്ത്രമാണ് ഇന്ത്യ നടത്തിയതെന്നും പത്രം ആരോപിച്ചു. മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന് ഭ്രഷ്ട് കല്‍പ്പിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നു കുറ്റപ്പെടുത്തുന്ന പത്രം പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെയും വിമര്‍ശിക്കുന്നു.
ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടയപ്പെട്ട സുരക്ഷാ സമിതി അംഗത്വത്തിനും എന്‍എസ്‍ജി അംഗത്വത്തിനുമുള്ള നീക്കങ്ങള്‍ക്ക് ബ്രിക്‌സ് ഉച്ചകോടി ഇന്ത്യയ്ക്ക് സഹായകരമായെന്നും ഇതിനായി സമാനമനസ്‌കരായ മേഖലയിലെ മറ്റു രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താനും ഇന്ത്യയ്ക്ക് സാധിച്ചെന്നും പത്രം വിലയിരുത്തുന്നു.
ബ്രിക്‌സിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അതിവേഗം വളരുന്ന ഒരു സാമ്പത്തിക ശക്തിയായി സ്വയം ചിത്രീകരിക്കുന്നതില്‍ ഇന്ത്യ വിജയിച്ചു. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തിയത്. ബ്രിക്‌സിലെ മറ്റ് പ്രധാന രാജ്യങ്ങളായ റഷ്യ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടതും ചൈനയുടെ സാമ്പത്തിക രംഗത്തെ കുതിച്ചു ചാട്ടം നിലച്ചതും ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കുമെന്നും പത്രം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam