
തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്‌ത്രം മാറ്റിയെന്ന പരാതിയില്‍ അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രശ്നങ്ങള്‍ക്ക് കാരണം സി.ബി.എസ്.ഇയുടെ ഡ്രസ് കോഡാണെന്നും പരാതികള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വസ്‌ത്രം മാറ്റിയ നടപടി അപരിഷ്കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഞായറാഴ്ച നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് മുന്നോടിയായി പൊലീസും പരീക്ഷ നടത്തിയ സ്കൂളുകളിലെ ജീവനക്കാരും നടത്തിയ പരിശോധനയാണ് വിവാദമായിരിക്കുന്നത്. കുട്ടികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയ ശേഷം അടിവസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് പരിശോധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വസ്ത്രങ്ങളുടെ കൈ അടക്കമുള്ളവ അധികൃതര്‍ മുറിച്ചു മാറ്റുകയും ചെയ്തു. പലര്‍ക്കും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചാണ് പരീക്ഷ എഴുതാന്‍ കഴിഞ്ഞത്. ഞയാറാഴ്ച കടകള്‍ തുറക്കാതിരുന്നതിനാല്‍ സ്കൂള്‍ പരിസരങ്ങളിലെ വീട്ടുകാര്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിച്ചും ചില വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam