
കസാന്‍: കൊളംബിയയോട് പരാജയപ്പെട്ട് പോളണ്ട് ലോകകപ്പില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പൊളണ്ടിന്റെ പരാജയം. യാറി മിന, റഡമേല്‍ ഫാല്‍കാവോ, ജുവാന്‍ ക്വാര്‍ഡ്രാഡോ എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. ഇരുവര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു. ആദ്യ മത്സരത്തില്‍ ഇരുവര്‍ക്കും പരാജയമായിരുന്നു ഫലം.
40 മിനിറ്റില്‍ യാറി മിനയാണ് കൊളംബിയയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിക്കും എന്ന് തോന്നിക്കുന്നതിനിടെയാണ് ബാഴ്‌സലോണ താരം മിന കൊളംബിയക്ക് ലീഡ് സമ്മാനിച്ചത്.
ജയിംസ് റോഡ്രിഗസിന്റെ പാസില്‍ മിന ഹെഡ്ഡറിലൂടെ വല കുലുക്കി. ഷോര്‍ട്ട് കോര്‍ണെറടുത്ത് പന്ത് തിരികെ വാങ്ങി റോഡ്രിഗ്‌സ് പെനാല്‍റ്റി ബോക്‌സില്‍ നില്‍ക്കുകയായിരുന്ന മിനയ്ക്ക്് ചിപ്പ് ചെയ്ത് കൊടുത്തു. പന്ത് ഗോള്‍ കീപ്പറുടെ കൈകള്‍ക്കിടയിലൂടെ വലയിലേക്ക്. അധികം വൈകാതെ ഹാഫ് ടൈം വിസിലും.
70 മിനിറ്റില്‍ ഫാല്‍കാവോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ക്വിന്റേറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മുന്‍ ചെല്‍സി സ്‌ട്രൈക്കറുടെ ഗോള്‍. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം മത്സരത്തിലെ മനോഹരമായ നിമിഷം. ക്വാഡ്രാഡോയുടെ ഗോള്‍. ഗോളിനേക്കാള്‍ മനോഹരം പാസ് തന്നെയായിരുന്നു. ഇത്തവണയും പാസിന് പിന്നില്‍ റോഡ്രിഗസ്.
മധ്യവരയില്‍ നിന്ന് നിലംപറ്റെ ആര്‍ച്ച് പോലെ കൊടുത്ത പാസ് കൃത്യം ഓടിയടുത്ത ക്വാഡ്രാഡോയുടെ കാലിലേക്ക്. ഗോള്‍ കീപ്പറെ നിസഹായനാക്കി ജുവന്റസ് താരം ഗോള്‍ നേടി. ജയത്തോടെ കൊളംബിയക്ക് മൂന്ന് പോയിന്റായി. മൂന്നാം സ്ഥാനത്താണ് അവര്‍. അടുത്ത മത്സരത്തില്‍ സെനഗലിനെ മറികടന്നാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam