ലണ്ടന്‍: ബ്രിട്ടനിലെ രാജകീയ വിവാഹത്തിനെത്തുന്ന സാധാരണക്കാർ ഭക്ഷണം കൂടി കയ്യിൽ കരുതണം. കെൻസിംഗ്ട്ടൺ കൊട്ടാരത്തിന്റേതാണ് അറിയിപ്പ്. മെയ് 19 നാണ് ഹാരി രാജകുമാരനും മോഘൻ മാർക്കിളും മിന്നുകെട്ടുന്നത്. വിൻസർ കാസിലിലെ വർണ്ണാഭമായ വിവാഹച്ചടങ്ങുകൾക്കൊപ്പം രുചികരമായ ഭക്ഷണം കൂടി സ്വപ്നം കണ്ട സാധാരണക്കാർക്ക് തെറ്റി. രാജകീയ വിവാഹത്തിന് ഭക്ഷണം വിഐപികൾക്ക് മാത്രമാണുള്ളത്.
ആകെ 2640 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 1200 പേർ സാധാരണക്കാരാണ്. ഇവർക്ക് രാജകുടുംബം വിവാഹത്തിനായി എത്തുന്നതും വിവാഹ ശേഷമുള്ള ചടങ്ങുകളും നേരിട്ട് കാണാം. പക്ഷേ സെന്‍റ് ജോർജ് ചാപ്പലിനകത്തെ വിവാഹച്ചടങ്ങുകൾക്ക് 600 പേർക്കാണ് ക്ഷണം. ഇവർക്ക് എലിസബത്ത് രാജ്ഞി ഗംഭീര വിരുന്നാ നൽകും.
വൈകീട്ട് ഫ്രോഗ് മോസ് ഹൗസിൽ 200 പേർക്ക് ചാൾസ് രാജകുമാരനും വിരുന്ന് നൽകുന്നുണ്ട്. മൊത്തം2.8 മില്യൺ ഡോളറാണ് വസ്ത്രാലങ്കാരങ്ങൾക്കും മറ്റുമായി ചിലവഴിക്കുന്നത്. ഇത്രയും ആർഭാടമായി വിവാഹം നടത്തുമ്പോള്‍ സാധാരണക്കാർക്കുള്ള ഭക്ഷണം ഒഴിവാക്കിയിലെ അന്താളിപ്പിലാണ് ചിലർ.