കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. നാദിർഷയുടെ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം വീണ്ടും ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന് അഭിഭാഷകർ . ഉച്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായേക്കും .
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. അറസ്റ്റിലായി അറുപത് ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്നുമാണ് വാദമാകും പുതിയ ഹർജിയിൽ ഉയർത്തുക. നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയും ഹൈക്കോടതിയുടെ പ്രഥമിക പരിഗണനക്ക് ഇന്ന് വരുന്നുണ്ട്. ഇതിനിടെ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.