
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്‍ കടല്‍ത്തീരം കുഴിച്ചെടുത്ത് കരിമണല്‍ കൊണ്ടുപോകുന്നു. കടല്‍ത്തീരത്തുണ്ടാകുന്ന വലിയ ഗര്‍ത്തങ്ങള്‍ പിന്നീട് മറ്റ് ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ചെളിയിട്ട് മൂടുകയാണ് ചെയ്യുന്നത്. കടലില്‍ നിന്ന് ഖനനം നടത്തി കൂട്ടിയിട്ട കരിമണല്‍ കൊണ്ടുപോകുന്നതിന്‍റെ മറവിലാണ് ഈ കടല്‍ത്തീരം കുഴിച്ചെടുക്കല്‍. ഏഷ്യാനെറ്റ്ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ കുറേക്കാലമായി തോട്ടപ്പള്ളിയില്‍ നിന്ന് ഖനനം ചെയ്യുന്ന മണലില്‍ നിന്ന് കരിമണല്‍ വേര്‍തിരിച്ച് പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്‍ കൊണ്ടുപോകുന്നുണ്ട്. കടലില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന മണല്‍ കടല്‍ത്തീരത്താണ് കൂട്ടിയിടുന്നത്. ഇത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അളന്ന് തിട്ടപ്പെടുത്തി ഐആര്‍ഇഎല്ലില്‍ നിന്ന് സര്‍ക്കാരിലേക്കുള്ള പണം വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ കരിമണല്‍ ഖനനത്തിന്‍റെ പേരില്‍ തോട്ടപ്പള്ളിയില്‍ നടക്കുന്നത് കൊള്ളയാണ്.
വലിയ കുഴിയാണെങ്ങും. കടല്‍ത്തീരം കുഴിച്ചെടുക്കുകയാണ്. കുഴിച്ച് കുഴിച്ച് കൂറ്റന്‍ ഗര്‍ത്തങ്ങളായി വെള്ളം കണ്ടുകഴിയുമ്പോള്‍ പുറത്ത് നിന്ന് ഇവിടേക്ക് ടിപ്പര്‍ ലോറികളില്‍ ചെളിയെത്തിക്കും. ചെളി നിറച്ച് കുഴികള്‍ മൂടുന്നു എന്നതിന്‍റെ തെളിവുകള്‍..
കടല്‍ത്തീരം കുഴിച്ചെടുക്കാന്‍ നിയമമില്ലെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും പറയുന്നു. പക്ഷേ കടല്‍ത്തീരം വ്യാപകമായി കുഴിച്ചെടുത്ത് കരിമണലെടുക്കുകയാണെന്ന് ഈ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കോടികള്‍ വിലമതിക്കുന്ന കരിമണലിനായി കടല്‍ത്തീരം കുഴിച്ചെടുക്കുക. ഇതുപോലെ വെള്ളം നിറഞ്ഞുകഴിയുമ്പോള്‍ ചെളിയും മാലിന്യവും നിക്ഷേപിച്ച് സാധാരണ നിലയിലാക്കുക. ഇതാണ് ഇവിടെ നടക്കുന്നത്. ഈ കരിമണല്‍ കൊള്ളയിലൂടെ കോടികള്‍ മറിയുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam