
പത്തനംതിട്ട: കോൺഗ്രസ്സ് ഭരിക്കുന്ന പത്തനംതിട്ട വടശ്ശേരിക്കര പഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ കോൺഗ്രസ്സ് തന്നെ അവിശ്വാസ പ്രമേയം നൽകി. പത്തനംതിട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് സമാനമായി, നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു.
കോൺഗ്രസ്സ് ഭരിക്കുന്ന വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കഴിഞ്ഞ ദിവസമാണ് പാർട്ടി നിർദേശ പ്രകാരം അവിശ്വാസപ്രമേയം നൽകിയത്. മൂന്ന് വർഷം കഴിയുമ്പോൾ രാജിവെച്ച് ഒഴിയാമെന്ന ധാരണ ഉണ്ടായിരുന്നുവെന്നും ഇത് പാലിച്ചില്ലെന്നും കാണിച്ചാണ് ജില്ലാ നേതൃത്വം അവിശ്വാസപ്രമേയം നൽകാൻ നിർദേശം നൽകിയത്. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മണിയാർ രാധാകൃഷ്ണൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു.
നടപടിയിൽ മുൻധാരണ ഉണ്ടായിരുന്നില്ലെന്നാണ് പ്രസിഡന്‍റ് പറയുന്നത്. എന്നാൽ പാർട്ടി നിർദേശം എല്ലാവരും പാലിക്കണമെന്നും രാജി പിൻവലിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഡി സി സി നേതൃത്വം വ്യക്തമാക്കുന്നു. പതിനഞ്ച് അംഗ കൗൺസിലിൽ കോൺഗ്രസ്സിന് എട്ട് പേരാണുള്ളത്. സിപിഎമ്മിന് ആറും ബി ജെ പിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. മറ്റൊരാൾ സ്വതന്ത്രനാണ്.
നേരത്തെ പത്തനംതിട്ടയിൽ നഗരസഭാ അദ്ധ്യക്ഷയെ മാറ്റാൻ അവിശ്വാസം കൊണ്ട് വന്നതും ഏറെ വിവാദമായിരുന്നു.സ്വന്തം പാർട്ടിക്കാരെ മാറ്റാൻ അവിശ്വാസം കൊണ്ട് വരുന്നതിൽ കോൺഗ്രസ്സിനകത്ത് അമർഷം പുകയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam