
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് പ്രമേയം തള്ളിയതിനെതിരെ സുപ്രീം കോടതിയിലെ തുടർനടപടികൾ കോൺഗ്രസ് ഉപേക്ഷിക്കുന്നു. പ്രതിപക്ഷത്തെ ചില പാർട്ടികൾ ഏതിർനിലപാട് സ്വീകരിച്ചതും കോടതിയുമായി കൂടുതൽ ഏറ്റുമുട്ടൽ വേണ്ടെന്ന് തീരുമാനിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ തള്ളിയപ്പോൾ ഇതിനെതിരെ രണ്ട് കോൺഗ്രസ് എംപിമാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ചലമേശ്വറിൻറെ മുന്നിൽ ഉന്നയിച്ച ഹർജി രാത്രി ഭരണഘടനാബഞ്ചിന് കൈമാറിയതിൻറെ ഉത്തരവ് ആവശ്യപ്പെട്ട കപിൽ സിബൽ ഹർജി നാടകീയമായി പിൻവലിക്കുകയായിരുന്നു. പ്രശാന്ത് ഭൂഷൺ ഉത്തരവ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്കി.
കൂടുതൽ എംപിമാർ സുപ്രീം കോടതിയെ സമീപിക്കുന്നതിനൊപ്പം ചീഫ് ജസ്റ്റിസിൻറെ ഉത്തരവ് ചോദ്യം ചെയ്യാനായിരുന്നു കോൺഗ്രസിൻറെ ആദ്യ ആലോചന. എന്നാൽ ഇംപീച്ച്മെൻറ് പ്രമേയത്തെ ആദ്യം മുതൽ എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൻറെ തുടർനീക്കങ്ങൾക്കെതിരെയും ശക്തമായി രംഗത്തു വന്നു. പ്രതിപക്ഷ ഐക്യം തകർക്കുന്ന ഒറ്റയ്ക്കുള്ള നീക്കങ്ങൾ പാടില്ലെന്നാണ് തൃണമൂൽ മുന്നറിയിപ്പ് നല്കിയത്. ഒപ്പം ചീഫ് ജസ്റ്റിസിനെതിരെയാണ് നീക്കമെങ്കിലും ഇത് ജുഡീഷ്യറിക്കെതിരായ പൊതുവായ നീക്കമായി വ്യഖ്യാനിക്കപ്പെടും എന്ന ഭയവും കോൺഗ്രസിനുണ്ട്.
ഈ സാഹചര്യത്തിൽ ഇനി കൂടുതൽ നടപടി വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. കപിൽ സിബലിനെയും മുതിർന്ന നേതാക്കൾ ഇക്കാര്യം അറിയിച്ചു. അതേസമയം രാജ്യസഭ സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷൻറെ തീരുമാനത്തെ സഭയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam